ഊണ് കഴിച്ചാൽ 140 രൂപ വരെ, ചായയ്ക്ക് 18 രൂപ; ഹോട്ടൽ വില തോന്നിയതുപോലെ, ആരുണ്ട് ചോദിക്കാൻ?
കൊച്ചി: സാധാരണക്കാർ ആശ്രയിക്കുന്ന കൊച്ചി നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷണത്തിന്റെ വില തോന്നിയതുപോലെ. ഒരേ നിലവാരമുള്ള ഹോട്ടലുകളിൽ ഭക്ഷണ വില അവർക്ക് ഇഷ്ടമുള്ളതുപോലെയാണ്. പല ഹോട്ടലുകളിലും വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതെയാണ് പ്രവർത്തിക്കുന്നത്. ഭക്ഷണം കഴിച്ച് ബില്ല് ലഭിക്കുമ്പോൾ മാത്രമാണ് ഉപഭോക്താക്കൾ വില അറിയുന്നത്.
കൊച്ചി നഗരത്തിൽ ചായയ്ക്ക് പത്ത് രൂപ മുതൽ 18 രൂപവരെയാണ് ഈടാക്കുന്നത്. അത് കാപ്പിയായാൽ 25 മുതൽ 30 രൂപ വരെയാണ് ഈടാക്കുന്നത്. ഉച്ച നേരത്ത് ഊണ് കഴിക്കാൻ ചെന്നാലും വില വ്യത്യസ്തമാണ്. 80 രൂപ മുതൽ 140 രൂപ വരെയാണ് ഊണിന് വില. സ്‌പെഷ്യൽ മീൽസ് എന്ന പേരിലുള്ള ഊണാണെങ്കിൽ വില ഇനിയും ഉയരും. എൽപിജി സിലിണ്ടറിന്റെ ലഭ്യതക്കുറവും കരിഞ്ചന്തയിൽ സീലിണ്ടറുകൾ വാങ്ങേണ്ടി വരുന്നു എന്നീ കാരണങ്ങളാണ് വില വർദ്ധനവിന് ഹോട്ടലുടമകൾ പറയുന്നത്.
ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷാമവും വില വർദ്ധനവിന് കാരണമായി പറയുന്നുണ്ട്. തൊഴിലാളികളെ കിട്ടാൻ കൂടുതൽ കൂലി നൽകേണ്ടി വരുന്നുണ്ട്. ഒന്നുകിൽ നഷ്ടത്തിൽ പ്രവർത്തിക്കണം, അല്ലെങ്കിൽ ഗുണമേന്മ കുറയക്കണമെന്നതാണ് സ്ഥിതിയെന്ന് ഉടമകൾ പറയുന്നു. ഗുണമേന്മ കുറച്ചാൽ കസ്റ്റമേഴ്സിനെ നഷ്ടമാകുമെന്നതിനാൽ വില വർദ്ധിപ്പിക്കുകയേ നിവൃത്തിയുള്ളൂവെന്നാണ് ഇവരുടെ പക്ഷം.
എന്നാൽ കൊച്ചിയിലെ ഹോട്ടലുകളിൽ അറുപത് ശതമാനത്തിലേറെ പാചകവാതക സിലിണ്ടർ ലഭിക്കുന്നുണ്ടെന്നും അതുകൊണ്ട് കരിഞ്ചന്തയെ ആശ്രയിക്കേണ്ട കാര്യമില്ലെന്നുമാണ് സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പറയുന്നത്. അമിതമായ നിരക്ക് ഈടാക്കുന്നതിനോട് യോജിപ്പില്ലെന്നാണ് ഹോട്ടൽ ആൻഡ് റെസ്‌റ്റോറന്റ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്.
അതിനിടെ, ഇന്ന് വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് 993 രൂപ വർദ്ധിപ്പിച്ചതോടെ ഹോട്ടൽ വില ഇനി ഉയർന്നേക്കാനുള്ള സാദ്ധ്യതകളുണ്ട്. ഇന്നത്തെ വില വർദ്ധനയോടെ 19 കിലോയുള്ള വാണിജ്യ സിലിണ്ടർ ലഭിക്കാൻ 3000 രൂപയിൽ കൂടുതൽ നൽകണം. വില ഇനിയും വർദ്ധിപ്പിച്ചാൽ ഹോട്ടൽ ഭക്ഷണം സാധാരണക്കാർ ഉപേക്ഷിക്കാനും സാദ്ധ്യതയുണ്ട്. വലിയ പ്രതിസന്ധി ഇനി അങ്ങോട്ടുള്ള ദിവസങ്ങളിൽ ഹോട്ടൽ മേഖല നേരിടേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ല.