വിലക്കയറ്റത്തിന് പിന്നാലെ വീണ്ടും ഇരുട്ടടി.... ഗ്യാസ് വില പൊള്ളിക്കും, പൊളിഞ്ഞ് ഹോട്ടലുകൾ
കോട്ടയം : നിത്യോപയോഗ സാധനങ്ങൾക്കൊപ്പം വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വിലയും കുതിച്ചു കയറിയതോടെ ഹോട്ടൽ, കാറ്ററിംഗ് വ്യവസായം പ്രതിസന്ധിയിൽ. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് ഒറ്റയടിയ്ക്ക് 993 രൂപയാണ് വർദ്ധിപ്പിച്ചത്. ചുരുക്കത്തിൽ പാചകവാതക ക്ഷാമത്തിന് പിന്നാലെയുള്ള വിലക്കയറ്റം ഇരുട്ടടിയായെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. പ്രതിസന്ധിയെ തുടർന്ന് അടച്ചിരുന്ന തട്ടുകടകളും, ഹോട്ടലകളും വീണ്ടും തുറന്ന് പ്രവർത്തിച്ചു വരുന്ന സമയത്താണ് വില വർദ്ധനവ്. നിരവധി തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ഉപജീവനമാർഗമാണ് ഹോട്ടൽ, കാറ്ററിംഗ് മേഖല. മാസങ്ങൾക്ക് മുൻപ് ലഭിച്ച ആഘോഷ ഓർഡറുകൾക്ക് വില വർദ്ധിപ്പിക്കേണ്ട സാഹചര്യമാണെന്ന് കാറ്ററിംഗ് ഉടമകൾ പറയുന്നു.
വില കൂട്ടിയാൽ കച്ചവടം കുറയും
ഒറ്റയടിക്ക് ഹോട്ടൽ ഭക്ഷണങ്ങൾക്ക് വില വർദ്ധിപ്പിച്ചാൽ കച്ചവടം കുറയുമോയെന്ന ആശങ്കയുമുണ്ട്. വെജിറ്റേറിയൻ ഊണിന് മീഡിയം ഹോട്ടലുകളിൽ 60 - 100 രൂപ വരെയും വിലക്കുറവുള്ള മീൻകറിയോടെയുള്ള നോൺ വെജിന് കുറഞ്ഞത് 80- 90 രൂപയും ഈടാക്കിയിരുന്നു. ഒരു മീഡിയം ഹോട്ടലിൽ അഞ്ച് സിലിണ്ടർ ഒരു ദിവസം ഉപയോഗിക്കേണ്ടിവരും. ദിവസം 500 രൂപയുടെയും, മാസം 15000 രൂപയുടെയും അധിക ചെലവാണ് ഈ ഇനത്തിലെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. സമീപകാലത്ത് 18 ഹോട്ടലുകൾ ജില്ലയിൽ അടച്ചു പൂട്ടി.
തൊഴിലാളി ക്ഷാമം രൂക്ഷം
കൂടുതലും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ് തൊഴിലാളികൾ. 1000 -1500 രൂപയാണ് ദിവസക്കൂലി. മലയാളിയെങ്കിൽ തുക കൂടും. വാടകകെട്ടിടത്തിലാണെങ്കിൽ ഉയർന്ന വാടക നൽകണം. അന്യസംസ്ഥാനതൊഴിലാളികൾ വോട്ട് ചെയ്യാനായി പോയിട്ട് മടങ്ങിയെത്തിയിട്ടില്ല. തൊഴിലാളിക്ഷാമം കാരണം പല ഹോട്ടലുകളും മിക്ക ദിവസങ്ങളിലും പ്രവർത്തിക്കുന്നില്ല.
''നഷ്ടം സഹിച്ചാണ് ഓരോ സ്ഥാപനവും പ്രവർത്തിക്കുന്നത്. തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിലും ബുദ്ധിമുട്ട് നേരിടുന്നു. നിരവധിപ്പേരുടെ ജീവിതമാർഗമാണ് ഇതോടെ അനിശ്ചിതത്വത്തിലാകുന്നത്.
-(രാജൻ, ഹോട്ടൽ ഉടമ)