ദളിതർ ഹർത്താൽ നടത്തിയാൽ...

Monday 04 May 2026 12:18 AM IST

(യോഗനാദം 2026 മേയ് 1 ലക്കം എഡിറ്റോറിയൽ)

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി ആർ.എൽ.നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ദളിത് സംഘടനകൾ ഏപ്രിൽ 28ന് നടത്തിയ ഹർത്താൽ കൊടിയ അപരാധമായിപ്പോയെന്നാണ് നവകേരളത്തിലെ ചില മഹാന്മാരുടെ വിമർശനം. ജനങ്ങളുടെ പൗരാവകാശങ്ങളെയും ജനജീവിതത്തെയും ബാധിക്കുന്ന ഏതൊരു സമരവും വിമർശിക്കപ്പെടേണ്ടതും എതിർക്കപ്പെടേണ്ടതും തന്നെയാണ്. ജനാധിപത്യവിരുദ്ധവുമാണ്. എങ്കിലും ഈ ഇന്ത്യാമഹാരാജ്യത്ത്, വിശേഷിച്ച് കേരളത്തിൽ എത്രയോ കാലമായി ബന്തും ഹർത്താലും പൊതുപണിമുടക്കുമൊക്കെ നടക്കുന്നു. ഏറ്റവും ഒടുവിൽ ലേബർ കോഡിനെതിരെ രണ്ടു മാസം മുമ്പ് നടന്ന ദേശീയ പണിമുടക്കിനും നാം സാക്ഷ്യം വഹിച്ചു.

പണി മുടങ്ങിയത് കേരളത്തിൽ മാത്രമായിരുന്നെങ്കിലും ഇതിനെ ആരും വിമർശിക്കുന്നതായും പരിഹസിക്കുന്നതായും കണ്ടില്ല. എന്നാൽ, നിതിൻ രാജിനു വേണ്ടി നടന്ന ഹർത്താലിനിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളുടെ പേരിൽ ഒരു വിഭാഗം ദൃശ്യമാദ്ധ്യമങ്ങളും സമൂഹമാദ്ധ്യമങ്ങളും ചില വ്യക്തികളും മറ്റും ചേർന്ന് നടത്തിയ വ്യാപകമായ വിമർശനങ്ങളും അവഹേളനങ്ങളും തെളിയിക്കുന്നത് പിന്നാക്ക, പട്ടികജാതി, പട്ടികവർഗ സമൂഹങ്ങളോടുള്ള അസഹിഷ്ണുത തന്നെയാണെന്ന് പറയേണ്ടിവരും.

ഹർത്താലിന്റെ പേരിൽ ജനങ്ങളെ ബലമായി തടഞ്ഞാൽ, അക്രമങ്ങൾ കാട്ടിയാൽ കർക്കശമായ നിയമനടപടികൾ എടുക്കുകയാണ് വേണ്ടത്. അതിൽ ഒരു വിട്ടുവീഴ്ചയും പാടില്ല. നടപടികളിൽ ആരോടും വിവേചനവും കാട്ടേണ്ടതില്ല. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിലും, ദളിത്, ആദിവാസി സംഘടനകളുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. നേരത്തേ തന്നെ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തതാണ്. കേരള പുലയർ മഹാസഭ (കെ.പി.എം.എസ്) പോലുള്ള ചില പ്രധാന സംഘടനകൾ ഹർത്താലിന് പിന്തുണ നൽകില്ലെന്നും വ്യക്തമാക്കിയിരുന്നു.

സുസംഘടിതമായ പ്രസ്ഥാനങ്ങളുടെ ആഹ്വാനമല്ലാതിരുന്നിട്ടു കൂടി ഹർത്താൽ ഭാഗികമായി ഫലം കണ്ടു. അമിതാവേശക്കാരായ ചില പ്രതിഷേധക്കാർ ജനങ്ങളെ ബുദ്ധിമുട്ടിച്ച സംഭവങ്ങളുമുണ്ടായി. തിരുവല്ലയിൽ ക്യാൻസർ രോഗിയെ തടഞ്ഞത് വലിയ വാർത്താപ്രാധാന്യവും നേടി. ഈ പ്രവൃത്തികളെ ആർക്കും ന്യായീകരിക്കാൻ കഴിയില്ല. തിരുവല്ലയിൽ രോഗിയെ ബുദ്ധിമുട്ടിച്ച ആളെ ലോക്കപ്പിലാക്കി. 40ഓളം കേസിൽ നൂറിലേറെപ്പേരെ അറസ്റ്റു ചെയ്തു. ഹൈക്കോടതിയും സ്വമേധയാ കേസെടുത്തു. ഇക്കാര്യങ്ങളിൽ ഇത്തരം നിയമനടപടികൾ കർശനമായി തുടരണം.

ദളിതരുടെ ഹർത്താലിനെ ആക്ഷേപിക്കുന്നവർ അവരെ അതിന് നിർബന്ധിതമാക്കിയ കാരണങ്ങളെയും പരിഗണിക്കണം. സ്വാതന്ത്ര്യം നേടി 79 വർഷം കഴിഞ്ഞിട്ടും ഇന്ത്യയിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക ജനസമൂഹം അനുഭവിക്കുന്ന ദുരിതത്തിനും ദാരിദ്ര്യത്തിനും അവഹേളനങ്ങൾക്കും വലിയ കുറവൊന്നും ഉണ്ടായിട്ടില്ലെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു നിതിന്റെ ആത്മഹത്യ. ജാതി അധിക്ഷേപത്തെയും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും മാനസിക പീഡനങ്ങളെയും തുടർന്ന് ഏപ്രിൽ പത്തിനാണ് നിതിൻ കോളേജിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. കുറ്റാരോപിതരായ അദ്ധ്യാപകർ ഒളിവിൽ പോയിട്ടും അവരെ കണ്ടെത്താനോ കോളേജ് മാനേജ്മെന്റിനെതിരെ നടപടിയെടുക്കാനോ സർക്കാരോ പൊലീസോ ഒന്നും ചെയ്തില്ല. പാവപ്പെട്ട ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന നിതിന്റെയും കുടുംബത്തിന്റെയും കാര്യത്തിൽ സമൂഹവും നിഷ്ക്രിയത പാലിച്ചു. കുറച്ചു പിന്നാക്ക സമുദായ സംഘടനകൾ ഒഴികെ പ്രമുഖ പ്രസ്ഥാനങ്ങളെല്ലാം പിന്നീട് മൗനത്തിലായി. പ്രതികളിൽ ഒരാളെ പോലും അറസ്റ്റ് ചെയ്തില്ല. മുഖ്യപ്രതിയായ അദ്ധ്യാപകൻ ഡോ.എം.കെ.റാം ഇപ്പോഴും ഒളിവിലാണ്. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കഴിഞ്ഞ ദിവസം കൈമാറിയിട്ടുണ്ടെങ്കിലും നിതിന്റെ കുടുംബത്തിന് അതിലും സംശയമുണ്ട്. പൊന്നുമകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ചൂടണയാത്ത മനസുമായി മാതാപിതാക്കൾ നീതി തേടി അലയുകയാണ്. അന്നന്നത്തെ അപ്പത്തിന് വകയില്ലാത്ത ആ കുടുംബത്തിന്റെ വേദന വാക്കുകളിൽ ഒതുങ്ങുന്നതല്ല. നിതിന്റെ ദുര‌്യോഗത്തിന് കാരണമായവർക്കെതിരെ ഉചിതമായ നടപടി സ്വീകരിച്ചിരുന്നെങ്കിൽ ഈ പ്രശ്നത്തിൽ ഹർത്താൽ ഉണ്ടാകുമായിരുന്നില്ല.

സ്വകാര്യ പ്രൊഫഷണൽ കോളേജുകളിൽ പഠിക്കുന്ന പട്ടികവിഭാഗങ്ങളിൽപ്പെടുന്ന ഭൂരിഭാഗം കുട്ടികളും പരിമിതമായ ചുറ്റുപാടുകളിൽ നിന്ന് സ്വന്തം മിടുക്ക് കൊണ്ട് പ്രവേശന പരീക്ഷയെഴുതി സർക്കാർ സീറ്റുകളിൽ കയറിപ്പറ്റുന്നവരാണ്. അവർക്ക് കോളേജുകൾ വഴി സർക്കാർ നൽകുന്ന പഠന സഹായങ്ങൾ പോലും കവർന്നെടുക്കുന്ന മാനേജ്മെന്റുകളുണ്ട്. പട്ടിക ജാതി ക്ഷേമവകുപ്പ് കഴിഞ്ഞ വർഷം സംസ്ഥാനത്തെ കോളേജുകളിൽ നടത്തിയ പരിശോധനയിൽ 50 കോടിയോളം രൂപയുടെ വെട്ടിപ്പ് കണ്ടെത്തിയിരുന്നു. നിത്യചെലവിന് പോലും വകയില്ലാത്ത കുട്ടികൾക്ക് വേണ്ട പിന്തുണ നൽകുന്നതിൽ മാനേജ്മെന്റുകളും സർക്കാരും എന്തിന് സമൂഹം പോലും തോറ്റുപോവുകയാണ്.

ഈ പ്രശ്നങ്ങളൊക്കെ നടക്കുമ്പോഴും കണ്ണൂർ ഡെന്റൽ കോളേജിനെതിരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. രണ്ടര നൂറ്റാണ്ടിലേറെ പഴക്കമുള്ള ഏഷ്യയിലെ ഏറ്റവും വലിയ കറുവപ്പട്ടത്തോട്ടം നിലനിന്ന 200 ഏക്കർ അഞ്ചരക്കണ്ടി തോട്ടഭൂമിയിലാണ് നിതിൻ പഠിച്ച ഡെന്റൽ കോളേജും മെഡിക്കൽ കോളേജും ഉൾപ്പടെയുള്ള ഇന്റഗ്രേറ്റഡ് ക്യാമ്പസ്. പ്രസ്റ്റീജ് എഡ്യുക്കേഷണൽ ട്രസ്റ്റാണ് ഇപ്പോഴത്തെ ഉടമസ്ഥർ. എം.എ.അബ്ദുൾ ജബ്ബാർ എന്നയാളായിരുന്നു ചെയർമാൻ.

തോട്ടഭൂമിയിൽ മിച്ചഭൂമി സംബന്ധിച്ച് ഉൾപ്പെടെ സർക്കാരിന്റെ കേസുകളുണ്ട്. ഒന്നും എങ്ങുമെത്തിയിട്ടില്ല. നിതിന്റെ മരണശേഷം കോളേജിലെ സമരങ്ങളെയും മറ്റും നേരിടാൻ ബൗൺസർമാരെ നിയമിച്ചതായി പോലും റിപ്പോർട്ടുകളുണ്ടായിരുന്നു. മാനേജ്മെന്റിന്റെ സ്വാധീനത്തിന് മുന്നിൽ സർക്കാർ സംവിധാനങ്ങൾ മുട്ടുമടക്കുകയായിരുന്നോ എന്ന് സാധാരണക്കാർ സംശയിച്ചാലും കുറ്റം പറയാനാവില്ല. കോളേജിലെ അനീതികൾക്കെതിരെ ശബ്ദിച്ച നിതിന്റെ സഹപാഠികളുടെ ഭാവി പഠനവും അവിടത്തെ അതിജീവനവും ഇനി എങ്ങനെയാകുമെന്ന് ആശങ്കയുണ്ട്. സർക്കാരും വിദ്യാർത്ഥി സംഘടനകളും ഇനിയും ഇക്കാര്യത്തിൽ മൗനം പാലിക്കരുത്. നിതിൻ രാജിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ വേണ്ടി ഒരു വാക്കുപോലും ശബ്ദിക്കാത്തവരാണ് നിതിന്റെ ആത്മഹത്യയ്ക്ക് വഴിയൊരുക്കിയവരുടെ അറസ്റ്റിന് വേണ്ടി നടന്ന ഹർത്താലിനെ വിമർശിക്കുന്നത്. പ്രബലരായ രാഷ്ട്രീയ പാർട്ടികളും മറ്റും നടത്തുന്ന ഹർത്താൽ ഉൾപ്പെടെയുള്ള സമരങ്ങൾക്ക് മുന്നിൽ പഞ്ചപുച്ഛമടക്കി നിന്നിട്ട് പാവപ്പെട്ട ദളിത് സംഘടനകൾ അവരിൽപ്പെട്ട സമർത്ഥനായ ഒരു കുഞ്ഞിന്റെ ദുർമരണത്തിന് വഴിയൊരുക്കിയ മാന്യന്മാരെ അഴിക്കുള്ളിലാക്കാൻ നടത്തിയ ഹർത്താലിനെ ഒറ്റപ്പെട്ട ചില അനിഷ്ടസംഭവങ്ങളുടെ പേരിൽ അവഹേളിക്കരുത്. അവരും ഈ മണ്ണിലെ മനുഷ്യരാണ്. നീതി നിഷേധിക്കപ്പെട്ടവരാണ്. അൽപ്പം അനുതാപം കാണിക്കാം.