കോട്ട ഇളകി, പിണറായിയുടെ ഭൂരിപക്ഷം മൂന്നിലൊന്നായി
കണ്ണൂർ: ഫലം പ്രഖ്യാപിക്കും മുൻപേ ജയം ഉറപ്പായ മണ്ഡലമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു ധർമടം. ആ ധർമടം ഇക്കുറി ചരിത്രം മാറ്റിയെഴുതി. ഇടതുപക്ഷത്തിന്റെ അഭേദ്യ ദുർഗം സ്വന്തം ക്യാപ്റ്റനെ ഞെട്ടിച്ചു. ആദ്യ ആറ് റൗണ്ടുകളിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ. ഒടുവിൽ 19,247 വോട്ടിന്റെ ഭൂരിപക്ഷത്തിൽ പിണറായി ജയം ഉറപ്പിച്ചു. എന്നാൽ 2021ൽ 50,123 ആയിരുന്ന ഭൂരിപക്ഷം ഇക്കുറി മൂന്നിലൊന്നിൽ താഴെയായി ഒതുങ്ങി എന്നത് ആഘോഷ മുഹൂർത്തമല്ല, ഒരു മുന്നറിയിപ്പിന്റെ ഘട്ടമായാണ് പാർട്ടി വിലയിരുത്തുന്നത്.
ഈ ഫലത്തിന്റെ ആഴം മനസ്സിലാക്കണമെങ്കിൽ ചരിത്രംതിരിഞ്ഞുനോക്കണം. 2016ൽ ധർമടത്ത് പിണറായി 87,329 വോട്ട് നേടി. 2021ൽ അത് 95,522 ആക്കി ഉയർത്തി, ഭൂരിപക്ഷം 50,123 ആക്കി. ഇക്കുറി 85,614 വോട്ടിൽ ഒതുങ്ങി, ഭൂരിപക്ഷം 19,247 ആയി. 8 പഞ്ചായത്തുകളിൽ 7ഉം എൽ.ഡി.എഫ് ഭരിക്കുന്ന മണ്ഡലത്തിൽ, കടമ്പൂർ മാത്രമാണ് യു.ഡി.എഫ് ചേരിയിൽ. അതേസമയം, എൽ.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിൽ പോലും ആദ്യ റൗണ്ടുകളിൽ റഷീദ് മുന്നിലെത്തിയത് സി.പി.എമ്മിനെ ഞെട്ടിച്ചു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 165 ബൂത്തുകളിൽ 80ലും യു.ഡി.എഫ് മുന്നിലായിരുന്നു. ആ ട്രെൻഡ്, നിയമസഭാ തിരഞ്ഞെടുപ്പിലും ഭാഗികമായി ആവർത്തിക്കപ്പെട്ടു.
ഞെട്ടൽ ആദ്യ റൗണ്ട് മുതൽ
ചെമ്പിലോട് പഞ്ചായത്തിൽ നിന്ന് ആദ്യ ബാലറ്റ് എണ്ണിത്തുടങ്ങിയ നിമിഷം മുതൽ ആ ഞെട്ടൽ ആരംഭിച്ചു. ആദ്യ റൗണ്ടിൽ 5,008 വോട്ട് നേടിയ മുഖ്യമന്ത്രിക്കെതിരെ റഷീദ് 5,741 നേടി 733 വോട്ടിന് മുന്നിലെത്തി. രണ്ടാം റൗണ്ടിൽ ആ ലീഡ് 2,523 ആയി ഉയർന്നു. നാലാം റൗണ്ടോടെ 2,812 വോട്ടിന്റെ ഭൂരിപക്ഷം. ആറ് റൗണ്ടുകൾ കഴിഞ്ഞപ്പോഴും പിണറായി 647 വോട്ടിന് പിന്നിൽ. ഏഴാം റൗണ്ടിലാണ് ആദ്യമായി പിണറായി മുന്നിലെത്തിയത് 1,536 വോട്ടിന്റെ ലീഡോടെ. തുടർന്നുള്ള എട്ട് റൗണ്ടുകളിൽ ഭൂരിപക്ഷം ക്രമേണ ഉറപ്പിക്കപ്പെട്ടു.
കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടും മുൻ തിരഞ്ഞെടുപ്പുകളിൽ ഒരു തവണ ധർമടത്ത് വന്നാൽ മതിയായിരുന്ന പിണറായി. ഇക്കുറി ഒന്നിലധികം തവണ മണ്ഡലത്തിലെത്തി. പ്രാദേശിക കൺവെൻഷനുകൾ പൂർത്തിയാക്കി മറ്റ് മണ്ഡലങ്ങളിലേക്ക് പ്രചാരണത്തിന് പോയ മുഖ്യമന്ത്രി, വീണ്ടും ധർമടത്തേക്ക് തിരിച്ചുവന്നു. ഇത് ഭൂരിപക്ഷ ഇടിവിന്റെ ആശങ്ക വ്യക്തമാക്കുന്നതായിരുന്നു.