നഗരത്തിരക്കിന് നടുവിലെ കാട്; ഇതാണ് ലോകത്തിലെ ഏറ്റവും വലിയ 'വന്യജീവി തലസ്ഥാനം'
നെയ്‌റോബി: നഗര പ്രദേശം എന്നതിനേക്കാളുപരി പ്രകൃതിയും നഗരജീവിതവും ഒത്തുചേരുന്ന അപൂർവ്വമായ ഒരിടമാണ് കെനിയയുടെ തലസ്ഥാനമായ നെയ്‌റോബി. നഗരത്തിനകത്ത് തന്നെ ദേശീയോദ്യാനവുമുണ്ട്. അതുകൊണ്ടാണ് നെയ്‌റോബിയെ ലോകത്തിന്റെ 'വന്യജീവി തലസ്ഥാനം' എന്ന് വിളിക്കുന്നത്.
തിരക്കേറിയ റോഡുകളിൽ നിന്നും ഓഫീസുകളിൽ നിന്നുമൊക്കെ ഏതാനും മിനിട്ടുകൾ മാത്രം സഞ്ചരിച്ചാൽ വന്യജീവികൾ സ്വതന്ത്രമായി വിഹരിക്കുന്ന പുൽമേടുകളിലെത്താം. നഗരത്തിന്റെ ഹൃദയഭാഗത്തുനിന്ന് വെറും 7-10 കിലോമീറ്റർ മാത്രം അകലെയാണ് നെയ്‌റോബി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത്.1946ലാണ് ഇത് സ്ഥാപിതമായത്. ഒരു വശത്ത് തലയുയർത്തി നിൽക്കുന്ന ചില്ലു കെട്ടിടങ്ങൾ, ട്രാഫിക്ക്- മറുവശത്ത് വിശാലമായ പുൽമേടുകൾ. ഇത്തരമൊരു കാഴ്ചയുടെ വിരുന്ന് ലോകത്ത് മറ്റെവിടെയും കാണാൻ സാധിക്കില്ല എന്നതാണ് യാഥാർത്ഥ്യം.
സിംഹം, പുള്ളിപ്പുലി, ജിറാഫ് തുടങ്ങിയ വന്യജീവികളെ നഗരത്തിന്റെ ആകാശദൃശ്യങ്ങൾ പശ്ചാത്തലമാക്കി ഇവിടെ കാണാൻ സാധിക്കും. വംശനാശഭീഷണി നേരിടുന്ന കറുത്ത കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിലും ഈ പാർക്ക് വലിയ പങ്കുവഹിക്കുന്നു.
മിക്ക നഗരങ്ങളും വനങ്ങളോടും കുന്നുകളോടും ചേർന്ന് സ്ഥിതി ചെയ്യാറുണ്ടെങ്കിലും, നെയ്‌റോബിയിലേതുപോലെ പ്രകൃതിയും വികസനവും ഇത്രയടുത്ത് നിലകൊള്ളുന്ന സാഹചര്യം അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. നഗര വികസനത്തോടൊപ്പം വന്യജീവി സംരക്ഷണവും എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതിന് ഉത്തമ ഉദാഹരണമാണ് നെയ്‌റോബി. തിരക്കേറിയ തെരുവുകളിൽ നിന്ന് വന്യതയുടെ മടിത്തട്ടിലേക്കുള്ള ദൂരം നെയ്‌റോബിയെ ലോകത്തിലെ ഏറ്റവും സവിശേഷമായ നഗരങ്ങളിലൊന്നാക്കി മാറ്റുന്നു.