ഇവർ ജില്ലയുടെ ജനപ്രതിനിധികൾ

Monday 04 May 2026 11:26 PM IST

അരൂർ- ഷാനിമോൾ ഉസ്മാൻ (യു.‌ഡി.എഫ്) രണ്ടാംതവണ വിജയം. 2019ൽ ഉപതെരഞ്ഞെടുപ്പിലൂടെ ആദ്യം നിയമസഭാംഗമായി. കെ.പി.സി.സി കോർകമ്മിറ്റി അംഗം. കേരളത്തിൽ നിന്ന് എ.ഐ.സി.സി സെക്രട്ടറിയായ ആദ്യവനിത. യൂത്ത് കോൺഗ്രസ്, എൻ.എസ്.യു കോഓർഡിനേഷൻ കമ്മിറ്റി അംഗം, മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, കേരള സർവകലാശാല സെനറ്റംഗം, ആലപ്പുഴ നഗരസഭാധ്യക്ഷ, ജില്ല പഞ്ചായത്ത് അംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. ചേർത്തല- പി. പ്രസാദ് (എൽ.ഡി.എഫ്) ചേർത്തലയിൽ നിന്ന് രണ്ടാംവിജയം. പിണറായി മന്ത്രിസഭയിൽ കൃഷി വകുപ്പ് മന്ത്രി. സി.പി.ഐ ദേശീയകൗൺസിൽ അംഗം. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, എ.ഐ.വൈ.എഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം, സി.പി.ഐ പത്തനംതിട്ട ജില്ലസെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

ആലപ്പുഴ- എ.ഡി. തോമസ് (യു.ഡി.എഫ്) കന്നിയങ്കത്തിൽ വിജയം. കെ.എസ്.യു ജില്ല പ്രസിഡന്റ്. ചേർത്തല സെന്റ് മൈക്കിൾസ് കോളജ് യൂണിയൻ ചെയർമാനായിരുന്നു. കേരള യൂണിവേഴ്‌സിറ്റി അഡ്ജുഡിക്കേഷൻ കമ്മിറ്റി മെമ്പർ, സേവാദൾ ജില്ല സെക്രട്ടറി, മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നവ കേരള സദസുമായ ബന്ധപ്പെട്ട സമരത്തിനിടയിൽ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് ക്രൂരമായി മർദ്ദിച്ചിരുന്നു.

അമ്പലപ്പുഴ- ജി. സുധാകരൻ (സ്വതന്ത്രൻ, യു.ഡി.എഫ് പിന്തുണ) 63 വർഷത്തെ സി.പി.എം ബന്ധം ഉപേക്ഷിച്ച് അമ്പലപ്പുഴയിൽ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ച് വിജയം. വി.എസ്, പിണറായി മന്ത്രിസഭകളിൽ സഹകരണം, ദേവസ്വം, പൊതുമരാമത്ത് മന്ത്രിയായിരുന്നു. 43 വർഷം സി.പി.എം സംസ്ഥാനകമ്മിറ്റിയംഗം, എട്ട് തവണ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചു. 1996ൽ കായംകുളത്തുനിന്നും 2006, 2001, 2016, 2026 വർഷങ്ങളിൽ അമ്പലപ്പുഴയിൽനിന്നും വിജയിച്ചു. 1971ൽ എസ്.എഫ്.ഐയുടെ ആദ്യസംസ്ഥാന പ്രസിഡന്റ്. അടിയന്തരാസ്ഥക്കെതിരെ വിദ്യാർത്ഥികളുടെ ജാഥ നയിച്ചുള്ള സമരത്തിന്റെ പേരിൽ പൊലീസ് മർദ്ദനവും ജയിൽവാസവും അനുഭവിച്ചു.

കുട്ടനാട് - റെജി ചെറിയാൻ (കേരള കോൺഗ്രസ് (ജോസഫ്)) കന്നിവിജയം. പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമാണ്. കേരള കോൺഗ്രസ്‌ സംസ്ഥാന വൈസ് ചെയർമാൻ. എൻജിനീയറിംഗ് രംഗത്ത് മൂന്നരപതിറ്റാണ്ട് പ്രവർത്തനപരിചയം. ഗൾഫ് നാടുകളിൽ സ്വന്തമായ സംരംഭങ്ങളിലൂടെ വിജയഗാഥ രചിച്ചിട്ടുണ്ട്. ആർ.സി ഗ്രൂപ്പ് ഒഫ് കമ്പനീസ് (യു.എ.ഇ) ചെയർമാനാണ്.

ഹരിപ്പാട് -രമേശ് ചെന്നിത്തല (യു.ഡി.എഫ്) ഹരിപ്പാട് തുടർച്ചയായ നാലാംവിജയം. നിയമസഭയിലേക്ക് ആറാംതവണ. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം. പ്രതിപക്ഷനേതാവ്, ആഭ്യന്തര മന്ത്രി, ഗ്രാമവികസന വകുപ്പുമന്ത്രി, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, എൻ.എസ്.യു പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാനപ്രസിഡന്റ്, ദേശീയസെക്രട്ടറി, എ.ഐ.സി.സി സെക്രട്ടറി എന്നീ പദവികൾ വഹിച്ചു. മൂന്ന് തവണ കോട്ടയത്തും ഒരുതവണ മാവേലിക്കരയിലും ലോക്‌സഭാംഗം. 1986ൽ 28-ാമത്തെ വയസിൽ കരുണാകരൻ മന്ത്രിസഭയിൽ ഏറ്റവും പ്രായംകുറഞ്ഞ മന്ത്രിയായി.

കായംകുളം - എം. ലിജു (യു.ഡി.എഫ്) കന്നിവിജയം. കേരള സർവകലാശാല സെനറ്റ് അംഗം, കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി, കെ.പി.സി.സി. ജനറൽ സെക്രട്ടറി, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം, ഡി.സി.സി പ്രസിഡന്റ്, കെ.പി.സി.സി സംഘടന ജനറൽ സെക്രട്ടറി എന്നീനിലകളിൽ പ്രവർത്തിച്ചു. നിലവിൽ കെ.പി.സി.സി വൈസ് പ്രസിഡന്റാണ്.

മാവേലിക്കര- എം.എസ്. അരുൺകുമാർ (എൽ.ഡി.എഫ്) രണ്ടാംവിജയം. സി.പി.എം ജില്ലകമ്മിറ്റിയംഗം. കേരള സർവകലാശാല സെനറ്റ് അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയംഗവുമാണ്. ഫിഷറീസ് സർവകലാശാല സെനറ്റ് അംഗമായിരുന്നു. എസ്.എഫ്.ഐ ജില്ല ജോയന്റ് സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.

ചെങ്ങന്നൂർ- സജി ചെറിയാൻ (എൽ.ഡി.എഫ്) മൂന്നാംവിജയം. പിണറായി മന്ത്രിസഭയിൽ ഫിഷറീസ്, സാംസ്കാരികമന്ത്രി. സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം. ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി ചെയർമാനാണ്.