വമ്പൻ വിജയങ്ങൾ, ഞെട്ടിച്ച പരാജയങ്ങൾ

Tuesday 05 May 2026 1:11 AM IST

തിരുവനന്തപുരം: അമ്പരപ്പിക്കുന്ന വിജയങ്ങളും ഞെട്ടിക്കുന്ന തോൽവികളും മുഖ്യമന്ത്രിയെ വരെ വിറപ്പിച്ച പോരാട്ടങ്ങളുമാണ് ഈ തിരഞ്ഞെടുപ്പിൽ കാണാനായത്, സി.പി.എമ്മിൽ പൊളിറ്റിക്കൽ ക്രിമിനലിസം എന്ന വിമർശനമുയർത്തി പാർട്ടിയുമായുള്ള ആറു പതിറ്റാണ്ടിന്റെ ചങ്ങാത്തം ഉപേക്ഷിച്ച് വിമതനായി മത്സരിച്ച ജി.സുധാകരൻ അമ്പലപ്പുഴയിൽ നേടിയത് കണ്ണഞ്ചിപ്പിക്കുന്ന വിജയം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 11,125 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇവിടെ വിജയിച്ച സി.പി.എമ്മിലെ എച്ച്. സലാമിനെ 27,935 വോട്ടുകളുടെ വ്യത്യാസത്തിലാണ് ജി.സുധാകരൻ തറപറ്റിച്ചത്. 2016-ലെ തിരഞ്ഞെടുപ്പിൽ തനിക്ക് ലഭിച്ച 22,621 വോട്ടുകളുടെ ഭൂരിപക്ഷമാണ് വിമതനായപ്പോൾ സുധാകരൻ തിരുത്തിക്കുറിച്ചത്.

പിണറായി വിജയനും എം.വി. രാഘവനും ഉൾപ്പെടെ പല കൊമ്പന്മാരും വിജയം കൊയ്ത സി.പി.എം കോട്ടയാണ് പയ്യന്നൂർ. ഇവിടെ ഒരിക്കലും സി.പി.എം തോൽവി അറിഞ്ഞിട്ടില്ല. അവിടെയാണ് വിമതനായി മത്സരിച്ച വി.കുഞ്ഞികൃഷ്ണൻ 7487 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. യു.ഡി.എഫ് കുഞ്ഞികൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചപ്പോഴും ടി.ഐ. മധുസൂദനന് ഇവിടെ കാലിടറുമെന്ന് എൽ.ഡി.എഫ് പ്രതീക്ഷിച്ചില്ല. പക്ഷേ,​ പാർട്ടിയിൽ തിരുത്തൽ വേണമെന്ന് ആഗ്രഹിക്കുന്ന ജനങ്ങൾ കുഞ്ഞികൃഷ്ണന് അകമഴിഞ്ഞ പിന്തുണ നൽകി.

2016-ൽ ജയിംസ് മാത്യു 40,617 വോട്ടുകളുടെ ഭൂരിപക്ഷത്തിലും 2021-ൽ എം.വി. ഗോവിന്ദൻ 22,689 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ച തളിപ്പറമ്പ് മണ്ഡലം കണ്ടതും വലിയൊരു അട്ടിമറിയാണ്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ മത്സിരപ്പിക്കാനുള്ള തീരുമാനത്തെ തുടർന്നാണ് ടി.കെ. ഗോവിന്ദൻ പാർട്ടിയോട് ടാറ്റാ പറഞ്ഞത്. ഗോവിന്ദനെ മുന്നിൽ നിറുത്തി പോരാട്ടം നടത്താനുള്ള യു.ഡി.എഫ് തീരുമാനം ജനങ്ങൾ ശരിവച്ചതോടെ ശ്യാമള തറപറ്റി.