കോൺഗ്രസിന്  മുഖ്യമന്ത്രി അടക്കം 12 മന്ത്രിമാർ? ലീഗിന്  വിദ്യാഭ്യാസത്തിന് പകരം ആരോഗ്യം: സാദ്ധ്യതകൾ ഇങ്ങനെ

Tuesday 05 May 2026 4:33 PM IST

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ചര്‍ച്ചകള്‍ക്കിടയിൽ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഘടക കക്ഷികളുമായി ചര്‍ച്ച നടത്താനൊരുങ്ങി കോണ്‍ഗ്രസ് നേതൃത്വം. പ്രധാനപ്പെട്ട ചില വകുപ്പുകൾ വച്ചു മാറുന്നത് സംബന്ധിച്ചും ഘടക കക്ഷികളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന. ആഭ്യന്തരം, ധനകാര്യം, റവന്യൂ, വനം, ദേവസ്വം, ഊർജ്ജം, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ കോൺഗ്രസ് ഘടകകക്ഷികൾക്ക് വിട്ടുനൽകിയേക്കില്ല. പകരം ജലസേചനം, കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഫിഷറീസ്, തൊഴില്‍, ഗതാഗതം തുടങ്ങിയ വകുപ്പുകള്‍ ഘടക കക്ഷികള്‍ക്ക് നല്‍കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

അതേസമയം ഇത്തവണ വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കരുതെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാണ്. പകരം ആരോഗ്യ വകുപ്പ് ലീഗിന് നല്‍കാനാണ് സാധ്യത. വ്യവസായം, തദ്ദേശ സ്വയംഭരണം, പൊതുമരാമത്ത് എന്നിവയാണ് മുസ്ലീം ലീഗ് ഉറപ്പിച്ച വകുപ്പുകള്‍. 2011 ലെ യുഡിഎഫ് മന്ത്രിസഭയില്‍ ഐടി വകുപ്പ് മുസ്ലീം ലീഗിന് നല്‍കിയിരുന്നു. പക്ഷെ ഇത്തവണ ഐടി വകുപ്പ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് കോണ്‍ഗ്രസിനുള്ളിലെ ആവശ്യം.

പുതിയ മന്ത്രിസഭയില്‍ മുഖ്യമന്ത്രി ഉള്‍പ്പടെ 12 പേര്‍ കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിമാരാകും. സ്പീക്കര്‍ സ്ഥാനവും കോണ്‍ഗ്രസിന് ലഭിക്കും. മുസ്ലീം ലീഗിന് നാല് മന്ത്രി സ്ഥാനവും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനവും നല്‍കിയേക്കും. അഞ്ചാം മന്ത്രി പദവിക്ക് മുസ്ലീം ലീഗ് സമ്മര്‍ദ്ദം ചെലുത്തുമോ എന്ന ആശങ്കയും കോണ്‍ഗ്രസ് നേതാക്കള്‍ക്കുണ്ട്. അങ്ങനെ സമ്മര്‍ദ്ദമുണ്ടായാൽ അഞ്ചാം മന്ത്രിസ്ഥാനം ലീഗിന് നല്‍കിയേക്കും. പകരം ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം നൽകില്ല.

കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും ലഭിച്ചേക്കും. ആര്‍.എസ്.പിക്ക് ഒരു മന്ത്രി സ്ഥാനം ലഭിക്കും. ഒരു സീറ്റില്‍ മാത്രം ലഭിച്ച കേരള കോണ്‍ഗ്രസ് (ജേക്കബ്), ആര്‍എംപി, സിഎംപി എന്നീ പാര്‍ട്ടികള്‍ക്ക് ടേം അടിസ്ഥാനത്തില്‍ മന്ത്രിസ്ഥാനം നല്‍കാനാണ് സാധ്യത. വകുപ്പുകളുമായി ബന്ധപ്പെട്ട് ഘടക കക്ഷികളുമായി എത്രയും പെട്ടെന്ന് ചര്‍ച്ച പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.