ഒന്നാം നമ്പറിൽ ജില്ലയ്ക്കും പ്രതീക്ഷ

Tuesday 05 May 2026 10:33 PM IST

ആലപ്പുഴ: യു.ഡി.എഫ് മന്ത്രിസഭയുടെ ക്യാപ്ടൻ ആരാകുമെന്ന ചർച്ചയിൽ ആലപ്പുഴയ്ക്ക് വൻപ്രതീക്ഷ. മുന്നണിയിൽ ഉയരുന്ന മൂന്ന് പേരുകളിൽ രണ്ടും ആലപ്പുഴയിൽ നിന്നുള്ളവരുടേതാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പിയും, ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തലയും. ജന്മം കൊണ്ട് കണ്ണൂരുകാരനെങ്കിലും കർമ്മം കൊണ്ട് പതി​റ്റാണ്ടുകൾക്കു മുമ്പേ ആലപ്പുഴക്കാരനായി മാറിയതാണ് കെ.സി.വേണുഗോപാൽ.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനൊപ്പം തന്നെ സജീവമായിരുന്ന പേരാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേത്. സംസ്ഥാന ഭരണം ലഭിച്ചതോടെ ഹരിപ്പാട് മെഡിക്കൽ കോളേജടക്കം നിരവധി സ്വപ്ന പദ്ധതികൾക്ക് ചിറക് മുളയ്ക്കുമെന്നതും ആലപ്പുഴയ്ക്ക് പ്രതീക്ഷ പകരുന്നതാണ്.

എം.പിമാരാരും മത്സരിക്കില്ലെന്ന തീരുമാനത്തോടെ കെ.സിവേണുഗോപാലിന്റെ പേര് മുഖ്യമന്ത്രിചർച്ചകളിൽ നിന്ന് ഒരുവേള ഒഴിവായിരുന്നെങ്കിലും, തിരഞ്ഞെടുപ്പ് ഫലം വന്നതോടെ വീണ്ടു ഉയർന്നിട്ടുണ്ട്. ആലപ്പുഴ പുന്നപ്ര സ്വദേശിയായ വി.എസ്.അച്യുതാനന്ദൻ 2006- 11 കാലയളവിൽ മുഖ്യമന്ത്റിയായെങ്കിലും പ്രതിനിധാനം ചെയ്തത് മലമ്പുഴ മണ്ഡലത്തെയായിരുന്നു. പല തവണ മുഖ്യമന്ത്റിയായ എ.കെ.ആന്റണി 1996ലും 2001ലും ചേർത്തല മണ്ഡലത്തിലെ പ്രതിനിധിയായാണ് ഒന്നാം നമ്പറായത്. 1977-78, 1995- 96, 2001-2004 കാലഘട്ടങ്ങളിലാണ് ചേർത്തല സ്വദേശിയായ എ.കെ.ആന്റണി മുഖ്യമന്ത്റിയായത്. ആന്റണി മുഖ്യമന്ത്റി സ്ഥാനം രാജിവെച്ചതിനെ തുടർന്ന് 1978ൽ പി.കെ.വാസുദേവൻനായർ മുഖ്യമന്ത്റിയായി സ്ഥാനമേൽക്കുമ്പോൾ ആദ്ദേഹം ആലപ്പുഴ മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എയായിരുന്നു.