മണലൂരിൽ പൊരുതി ജയിച്ച് പ്രൊഫ. സി. രവീന്ദ്രനാഥ്
മണലൂരിൽ മത്സരം ശക്തമാകാൻ കാരണമായത് സ്ഥാനാർത്ഥികളുടെ തലപ്പൊക്കം തന്നെയാണ്. ഉന്നത നേതാക്കളായ പ്രൊഫ. സി. രവീന്ദ്രനാഥ്(എൽ.ഡി.എഫ്), ടി.എൻ. പ്രതാപൻ(യു.ഡി.എഫ്), കെ.കെ. അനീഷ്‌കുമാർ(എൻ.ഡി.എ) എന്നിവർ ഏറ്റുമുട്ടിയപ്പോൾ പോരാട്ടം തീപാറി. 126 വോട്ടെന്ന നേരിയ ഭൂരിപക്ഷമെങ്കിലും വിജയം രവീന്ദ്രനാഥിനൊപ്പം നിന്നു. കഴിഞ്ഞ രണ്ടുതവണയും എൽ.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് മണലൂർ. ഭരണവിരുദ്ധ തരംഗം ആഞ്ഞടിച്ചെങ്കിലും ഇക്കുറിയും പിടിച്ചുനിൽക്കാൻ എൽ.ഡി.എഫിനായി. അടിയൊഴുക്കുകൾക്കിടയിലും കോൺഗ്രസും ബി.ജെ.പിയും വോട്ടു വർദ്ധിപ്പിച്ചെന്നതാണ് വസ്തുത. അപ്പോഴും അടിയുറച്ച ഇടതുപക്ഷ വോട്ടുകൾ ചോരാതിരുന്നതാണ് രവീന്ദ്രനാഥിന്റെ വിജയത്തിനാധാരം. അദ്ദേഹം നേടിയ ഭൂരിപക്ഷത്തേക്കാൾ കൂടുതൽ വോട്ടുകൾ എ.എ.പി, എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളും രണ്ടു സ്വതന്ത്രരും നേടിയെന്നതും മത്സരഫലത്തിന്റെ ഗതി നിർണയിച്ചു.