ഈ ഭാഗം മുതല്‍ തമിഴ്‌നാട് അതിര്‍ത്തി വരെ; റോഡില്‍ പ്രത്യേക ബോര്‍ഡ് സ്ഥാപിക്കാന്‍ നിര്‍ദേശം

Thursday 07 May 2026 6:50 PM IST

തിരുവനന്തപുരം: ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയില്‍ നിന്നും ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കരമന-കളിയിക്കാവിള റോഡില്‍ അപകടമേഖലയായി കണ്ടെത്തിയിട്ടുള്ള ബ്ലാക്ക് സ്‌പോട്ടുകളില്‍ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ്.

സംസ്ഥാനത്തുടനീളം സ്ഥാപിച്ചിട്ടുള്ള ട്രാഫിക് സിഗ്‌നല്‍ ലൈറ്റുകളുടെ വാര്‍ഷിക അറ്റകുറ്റ പണികള്‍ക്കുള്ള ഇ ടെണ്ടര്‍ നടപടിക്രമങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. കരമന-കളിയിക്കാവിള റോഡില്‍ സീബ്രാ ലൈനുകള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ നല്‍കിയ എസ്റ്റിമേറ്റിന് ചീഫ് എഞ്ചിനീയര്‍ കാലതാമസം കൂടാതെ ഭരണാനുമതി നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

ജില്ലാ കളക്ടര്‍ , ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, പൊതുമരാമത്ത് ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍,സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്കാണ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയത്. കെല്‍ട്രോണുമായുള്ള വാര്‍ഷിക അറ്റപണികള്‍ക്കുള്ള കരാര്‍ പുതുക്കാത്തതാണ് ട്രാഫിക് ലൈറ്റുകള്‍ നന്നാക്കാന്‍ കഴിയാത്തതിന് കാരണമെന്ന് ആര്‍.റ്റി.ഒ. അറിയിച്ചു.പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. പൊതുപ്രവര്‍ത്തകനായ ശാന്തിവിള പത്മകുമാറും ഇതേ വിഷയത്തില്‍ പരാതി നല്‍കിയിരുന്നു.