'മോഹിച്ച് വാങ്ങിയ കറുത്ത കാർ പോലും പ്രചാരണത്തിനായി വിറ്റു'; തോൽവിയിൽ നിറകണ്ണുകളോടെ കോവൂർ കുഞ്ഞുമോൻ
കൊല്ലം: കുന്നത്തൂരിലെ തോൽവിയിൽ വിതുമ്പി കോവൂർ കുഞ്ഞുമോൻ. എന്നും ജനങ്ങൾക്കൊപ്പം നിന്നയാളാണ് താനെന്നും ഇനിയും അങ്ങനെതന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. എവിടെയാണോ തുടങ്ങിയത് അവിടെ നിൽക്കുകയാണെന്നും കോവൂർ കുഞ്ഞുമോൻ നിറകണ്ണുകളോടെ പറഞ്ഞു.
'ആഗ്രഹിച്ച് വാങ്ങിയ കാർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പണം കണ്ടെത്താൻ വിറ്റു. പിണറായി ഒരു കറുത്ത കാർ വാങ്ങിയപ്പോഴാണ് തനിക്കും ഒരു ആഗ്രഹമുണ്ടായത്. ചിട്ടികളിലൂടെയാണ് കാർ വാങ്ങിയത്. കുന്നത്തൂർ മണ്ഡലത്തിൽ വോട്ട് ചോർച്ചയുണ്ടായി. കുന്നത്തൂരിലെ പരാജയത്തിന്റെ കാരണം പരിശോധിക്കണം. മറ്റ് മണ്ഡലങ്ങളെപോലെയല്ല കുന്നത്തൂർ'- കോവൂർ കുഞ്ഞുമോൻ പറഞ്ഞു.
25,314 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുന്നത്തൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ ജയിച്ചത്. 81,488 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. എൽഡിഎഫിന്റെ കോവൂർ കുഞ്ഞുമോന് 56,174 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദിന് 24,841 വോട്ടുകളും ലഭിച്ചു. കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്‌താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട, കിഴക്കേ കല്ലട, മൺട്രോത്തുരുത്ത്, പവിത്രേശ്വരം എന്നീ പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് കുന്നത്തൂർ നിയമസഭാ മണ്ഡലം. കൊല്ലം ജില്ലയിലെ ഏക എസ്‌സി സംവരണ മണ്ഡലമാണിത്. 2001 മുതൽ 2021 വരെ കോവൂർ കുഞ്ഞുമോൻ ആയിരുന്നു ഇവിടെ തിരഞ്ഞെടുപ്പിൽ ജയിച്ചിരുന്നത്.