കോണോത്ത് പുഴ നവീകരണം: ചരിത്രപൈതൃകം സംരക്ഷിക്കണമെന്ന് ആവശ്യം 

Saturday 09 May 2026 2:23 AM IST

തൃപ്പൂണിത്തുറ: ചരിത്രപ്രസിദ്ധമായ കോണോത്ത് പുഴ ഇന്ന് വികസനത്തിന്റെയും ആശങ്കയുടെയും നടുവിൽ. കിഫ്ബിയിൽ നിന്ന് 10 കോടിയിലധികം രൂപ ചെലവഴിച്ച് പുഴയുടെ ആഴം കൂട്ടുന്ന പ്രവൃത്തികൾ പുരോഗമിക്കുമ്പോൾ, ചരിത്രസ്മാരകമായ ഈ ജലപാതയുടെ സവിശേഷതകൾ സംരക്ഷിക്കപ്പെടുമോയെന്ന ചോദ്യം ശക്തമാകുകയാണ്.

തൃപ്പൂണിത്തുറയുടെ പ്രതിരോധ സംവിധാനത്തിന്റെ പ്രധാന ഘടകമായിരുന്ന ഈ മനുഷ്യനിർമ്മിത ജലപാത, പഴയ കൊച്ചി രാജ്യത്തിന്റെ സൈനിക വൈദഗ്ദ്ധ്യത്തിന്റെയും ജലഗതാഗത മികവിന്റെയും സാക്ഷ്യമായി ഇന്നും നിലകൊള്ളുന്നു. എന്നാൽ നിലവിൽ നടക്കുന്ന ഡ്രഡ്ജിംഗ് പ്രവർത്തനങ്ങൾ പുഴയുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുമോയെന്ന ആശങ്ക നാട്ടുകാർക്കും പരിസ്ഥിതി പ്രവർത്തകർക്കും ഇടയിൽ ശക്തമാണ്. റെഗുലേറ്ററുകൾ പ്രവർത്തനക്ഷമമാണെങ്കിലും ശാസ്ത്രീയ പഠനങ്ങളില്ലാതെ അമിതമായി ആഴം കൂട്ടുന്നത് ഭൂഗർഭ ജലനിരപ്പ് താഴാൻ കാരണമാകാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

കരകൾ ഇടിഞ്ഞുതകരാം, ജലക്ഷാമം രൂക്ഷമാകാം

പുഴയുടെ തന്ത്രപ്രധാനമായ വളവുകളിൽ വർഷങ്ങളായി അടിഞ്ഞുകൂടിയ എക്കൽ നീക്കം ചെയ്യുമ്പോൾ കരകൾ ഇടിഞ്ഞുതകരാനുള്ള സാദ്ധ്യതയും ഏറെയാണ്. ആവശ്യമായ സംരക്ഷണഭിത്തികളോ പൈലിംഗ് സംവിധാനങ്ങളോ ഒരുക്കാതെ പ്രവർത്തനങ്ങൾ തുടരുന്നത് പുഴയുടെ ചരിത്രപരമായ ഘടനയെ തകർക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ. പുഴയിലേക്ക് എത്തിച്ചേരുന്ന ഉപതോടുകൾ വറ്റിപ്പോകാനും സമീപ പ്രദേശങ്ങളിലെ കിണറുകളിൽ ജലക്ഷാമം രൂക്ഷമാകാനും സാദ്ധ്യതയുണ്ടെന്ന ആശങ്ക പ്രദേശവാസികൾക്കുണ്ട്.

21.3 കിലോമീറ്റർ സർവേ നടപടികൾ പൂർത്തിയായി

മുളന്തുരുത്തി, ചോറ്റാനിക്കര, ഉദയംപേരൂർ, ആമ്പല്ലൂർ പഞ്ചായത്തുകളിലൂടെയും തൃപ്പൂണിത്തുറ നഗരസഭയിലൂടെയുമാണ് കോണോത്ത് പുഴ കടന്നുപോകുന്നത്. ആകെ 34 കിലോമീറ്റർ ദൈർഘ്യമുള്ള പുഴയിൽ 21.3 കിലോമീറ്റർ സർവേ നടപടികൾ പൂർത്തിയായി. പുഴയുടെ പുനരുജ്ജീവനത്തിനായി സർക്കാർ തലത്തിൽ നടപടികൾ ശക്തമാകുന്നതിനിടെ, വികസനവും ചരിത്രപൈതൃക സംരക്ഷണവും ഒരുപോലെ മുൻനിറുത്തിയുള്ള ഇടപെടലുകൾ വേണമെന്ന ആവശ്യമാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്.

കോണോത്ത് പുഴയെ കേന്ദ്രീകരിച്ച് “ഉദയം ടൂറിസം” പദ്ധതി നടപ്പാക്കും. ഇതിനായി പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെ ഹൗസ്‌ബോട്ട് പദ്ധതിയും ആരംഭിക്കും.

ജൂബൻ ജോൺ

പ്രസിഡന്റ്

ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്