'അച്ചടക്കം പാലിച്ചിട്ടും അവഗണന'; മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അമർഷം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

Thursday 14 May 2026 12:58 PM IST

തിരുവനന്തപുരം: വിഡി സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ വിയോജിപ്പ് അറിയിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തല. സീനിയോരിറ്റി പരിഗണിച്ചില്ലെന്നും അച്ചടക്കം പാലിച്ചിട്ടും അവഗണനയുണ്ടായെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചതായാണ് റിപ്പോർട്ട്. നിയമസഭാകക്ഷിയോഗത്തിൽ പങ്കെടുക്കില്ലെന്നാണ് വിവരം. മന്ത്രിസഭയിൽ ചേരില്ലെന്നും റിപ്പോർട്ടുകളുണ്ട്.

വി ഡി സതീശൻ, കെ സി വേണുഗോപാൽ എന്നിവർക്കൊപ്പം മുഖ്യമന്ത്രി പദവിയിലേക്ക് അവസാനനിമിഷംവരെ പരിഗണിക്കപ്പെട്ട നേതാവാണ് രമേശ് ചെന്നിത്തല. 102 സീ​റ്റുമായി ചരിത്ര വിജയം നേടിയിട്ടും 10 ദിവസമായി മുഖ്യമന്ത്രി ആരെന്ന് കണ്ടെത്താനാകാതെ കഷ്ടപ്പെടുകയായിരന്നു കോൺഗ്രസ് നേതൃത്വം . ഇത് ജനങ്ങൾക്കിടയിൽ കോൺഗ്രസിനോട് കടുത്ത അവമതിപ്പാണ് ഉണ്ടാക്കിയത്. മുഖ്യമന്ത്രി പദത്തിനായി കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും വിഡി സതീശനും വിട്ടുകൊടുക്കാതെ അവകാശവാദം ഉന്നയിച്ചതോടെ മത്സരം തെരുവിലേക്കുവരെയെത്തി. മൂവരെയും പിന്തുണച്ച് ഫ്ലക്സ് ബോർഡുകളും പോസ്​റ്ററുകളും ബാനറുകളും നിറഞ്ഞു. ഒപ്പം പ്രകടനങ്ങളും പ്രതിഷേധങ്ങളും ആത്മാഹുതിക്കുള്ള ശ്രമങ്ങളും നടന്നു. ജനവികാരം കൂടി കണക്കിലെടുത്താണ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.