മെഡി.കോളേജ് ആശുപത്രി : അസൗകര്യങ്ങളിൽ അത്യാഹിത വിഭാഗം
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിസിൻ, സർജറി അത്യാഹിത വിഭാഗങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാത്തത് രോഗികളെയും ജീവനക്കാരെയും ഒരുപോലെ വലയ്ക്കുന്നു. നിന്നു തിരിയാൻ പോലും ഇടമില്ലാത്ത ഇടുങ്ങിയ സ്ഥലങ്ങളാണ് രോഗികളെയും ഡോക്ടർമാരെയും മറ്റുജീവനക്കാരെയും
ദുരിതത്തിലാക്കുന്നത്.
യാതൊരു അടിസ്ഥാന സൗകൗര്യവും ഇല്ലാതെയാണ് രക്ത സാമ്പിൾ കേന്ദ്രവും, ഇ.സി.ജി വിഭാഗവും മെഡിസിൻ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിക്കുന്നത്.
പകർച്ചവ്യാധിയും പനിയും വ്യാപകമായതോടെ ജില്ലയുടെ നാനാഭാഗങ്ങളിൽ നിന്ന് നിരവധി രോഗികളാന്ന് മെഡിസിൻ അത്യാഹിത വിഭാഗത്തിലെത്തുന്നത്.ഇ.സി.ജി, രക്ത പരിശോധന കേന്ദ്രവും മെഡിസിൻ അത്യാഹിത വിഭാഗത്തോട് ചേർന്ന് തന്നെയാണ്. രോഗികളും ഇ.സി.ജി, രക്തസാമ്പിൾ പരിശോധനക്കെത്തുന്നവരും കൂടിയാകുമ്പോൾ മെഡിസിൻ അത്യാഹിത വിഭാഗം നിറയും. ഡോക്ടർമാർ രോഗികളെ ഈ തിരക്കിനിടയിൽ ഏറെ ബുദ്ധിമുട്ടി പരിശോധിക്കുന്നത്.
ഉച്ചക്ക് രണ്ടു മണി വരെ മാത്രമാണ് ഒ.പി യിൽ രക്ത പരിശോധന നടക്കുന്നത്. അതുകഴിഞ്ഞാൽ രോഗികൾ കൂട്ടത്തോടെ മെഡിസിൻ അത്യാഹിതത്തിലെത്തും.
വാഹനാപകടത്തിലും, മറ്റ് അപകടങ്ങളിലും പെട്ട് നിരവധി ആളുകൾ എത്തുന്ന സർജറി അത്യാഹിതത്തിലും വേണ്ട അടിസ്ഥാന സൗകര്യം അധികൃതർ ഒരുക്കിയിട്ടില്ല. ദേശീയപാതയോരത്തുള്ള ആശുപത്രി ആയതിനാൽ വാഹനാപകടങ്ങളിൽ പെടുന്നവരെ നാട്ടുകാർ ഇവിടേക്കാണ് എത്തിക്കുന്നത്. ടേബിളിൽ നിന്ന് രോഗിയെ വാർഡിലേക്കു മാറ്റിയാൽ മാത്രമേ അടുത്ത രോഗിയെ കിടത്താനാവൂ. അടിസ്ഥാന സൗകര്യ കുറവും, സ്ഥലപരിമിതിയും കാരണം വീർപ്പുമുട്ടുകയാണ് രണ്ട് അത്യാഹിത വിഭാഗങ്ങളും. നിരവധി കെട്ടിട സമുച്ചയങ്ങളുള്ള ആശുപത്രിയിൽ അത്യാഹിത വിഭാഗങ്ങൾക്ക് പ്രത്യേക സൗകര്യമൊരുക്കണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.
വലഞ്ഞ് രോഗികൾ
# മെഡിസിൻ അത്യാഹിത വിഭാഗത്തിൽ കർട്ടന്റെ പോലും മറയില്ലാതെയാണ് രോഗികളെ കട്ടിലിൽ കിടത്തി കുത്തിവയ്പ്പെടുക്കുന്നത്
# ജീവനക്കാർ യൂണിഫോം മാറുന്നതും ഇതിനകത്തുള്ള പ്ലൈവുഡ് കൊണ്ട് മറച്ച സ്ഥലത്താണ്
# രോഗികൾക്ക് ഇരിക്കാൻ കസേരകൾ പോലുമില്ല
# സ്ട്രെക്ച്ചറിലും, വീൽ ചെയറിലും കിടത്തി രോഗികളെ പരിശോധിക്കേണ്ട അവസ്ഥയാണ് സർജറി അത്യാഹിതത്തിൽ
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗങ്ങൾ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഇരിപ്പിടം പോലുമില്ല. തിരക്ക് കാരണം രോഗികൾ തല കറങ്ങി വീഴുന്നത് നിത്യസംഭവമാണ്
-വി.ഉത്തമൻ അമ്പലപ്പുഴ, പൊതുപ്രവർത്തകൻ