നിയമസഭയ്ക്ക് മുൻപിൽ പൊലീസുകാരിയുടെ പച്ചത്തെറി, കൂടെ മർദ്ദനവും: വീഡിയോ പുറത്ത്!
തിരുവനന്തപുരം: കേരള നിയമസഭയുടെ മുൻപിൽ വച്ച് മാദ്ധ്യമപ്രവർത്തകനെ പരസ്യമായി അസഭ്യം പറഞ്ഞു പൊലീസുകാരി. ഇതുകൂടാതെ മാധ്യമപ്രവർത്തകനെ ഇവർ മർദിക്കുകയും ചെയ്തിട്ടുണ്ട്. ജയ്‌ഹിന്ദ് ചാനലിന്റെ ക്യാമറാമാനായ ബിപിനെയാണ് പൊലീസുകാരി കേട്ടാൽ അറയ്ക്കുന്ന ചീത്ത പറയുകയും മുഖത്തടിക്കുകയും ചെയ്തത്. നിയമസഭയിൽ മുൻ മുഖ്യമന്ത്രി ആർ.ശങ്കറിന്റെ ചരമവാർഷികം ആചരിക്കുന്നത് റിപ്പോർട്ട് ചെയ്യാനും ചോദ്യോത്തരവേള കവർ ചെയ്യാനുമായി വന്നപ്പോൾ വാഹനം പാർക്ക് ചെയ്യുന്നത് സംബന്ധിച്ചുള്ള തർക്കത്തിനിടെയാണ് പ്രകോപിതയായി പൊലീസുകാരി ബിപിനുമേൽ അസഭ്യവർഷം നടത്തിയത്. സംഭവത്തിന്റെ തുടക്കത്തിലേ തെറി പറഞ്ഞുകൊണ്ടാണ് പൊലീസുകാരി തനിക്കും കാറിന്റെ ഡ്രൈവർക്കുമെതിരെ വന്നതെന്ന് ബിപിൻ പറയുന്നു. ഗതാഗതം തടസപ്പെടാതെ വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വാഹനത്തിന് നേരെ പൊലീസുകാരി ചീറിയടുത്തത്. തന്റെ ക്യാമറ ഇവർ ബലമായി പിടിച്ചുവാങ്ങാൻ ശ്രമിച്ചുവെന്നും ക്യാമറ തല്ലിപൊളിക്കുമെന്ന് പറഞ്ഞതായും ബിപിൻ പറഞ്ഞു. പൊലീസുകാരി അസഭ്യം പറയുന്നതിന്റെ ദൃശ്യം ബിപിൻ തന്റെ ക്യാമറയിൽ പകർത്തിയിട്ടുണ്ട്. ക്യാമറയിൽ ദൃശ്യങ്ങൾ ഷൂട്ട് ചെയ്തോ എന്ന് പറഞ്ഞുകൊണ്ട് ഇവർ ബിപിനെ വെല്ലുവിളിക്കുന്നതും വീഡിയോയിൽ കാണാം. മറ്റ് പൊലീസുകാർ ഉദ്യോഗസ്ഥയെ പിന്തിരിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും പിന്നെയും ഇവർ മുൻപോട്ട് വന്ന് ബിപിനെ അസഭ്യം പറയുന്നതാണ് വീഡിയോയിൽ കാണുന്നത്. ഇവർ പ്രകോപിതയായി സംസാരിക്കുമ്പോഴും മറ്റ് വനിതാ പൊലീസ് ഉദ്യോഗസ്ഥർ സംയമനം പാലിച്ചുകൊണ്ട് നിൽക്കുന്നതും കാണാം. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ ഇടപെട്ട് കഴിഞ്ഞു. വിഷയത്തിൽ യൂണിയൻ അംഗങ്ങൾ നിയമസഭാ സ്പീക്കറെ കണ്ട് പരാതി അറിയിക്കും.