കേരളത്തിലെ വരുംതലമുറ ഏറ്റവും ഇന്റലിജന്റായി മാറുമെന്ന് പഠനം, തടയിടാൻ അന്താരാഷ്‌ട്ര റാക്കറ്റ്, ലക്ഷ്യം സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവും മയക്കുമരുന്നും വ്യാപിപ്പിക്കൽ

Friday 29 November 2019 12:54 AM IST

ആറ്റിങ്ങൽ: ആറ്റിങ്ങൽ പ്രദേശത്തെ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവ് കച്ചവടവും സ്കൂൾ കുട്ടികളിൽ കഞ്ചാവ് ഉപഭോഗവും വർദ്ധിക്കുന്നെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ പഠനങ്ങൾ തെളിവു തന്നിട്ടും അധികൃതർ ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ ആറ്റിങ്ങൽ എക്സൈസ് പരിധിയിൽ നിന്നും നാല് കേസുകളിലായി 10 കിലോ കഞ്ചാവാണ് പിടികൂടിയത്. ഇതോടെ കഞ്ചാവിനെക്കുറിച്ചുള്ള പഠനം ശരിയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. നിലവിൽ പിടികൂടിയ കഞ്ചാവുകൾ സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യം വച്ചാണെന്നാണ് വിവരം. കേരളത്തിലെ വരും തലമുറ എറ്റവും ഇന്റലിജന്റായി മാറുമെന്നും ഇന്ത്യയ്ക്കുതന്നെ വലിയ നേട്ടം നൽകുമെന്നുമുള്ള സർവേകൾ പുറത്തുവന്ന സാഹചര്യത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് കഞ്ചാവും മയക്കുമരുന്നും വ്യാപിക്കുന്നതിൽ വൻ റാക്കറ്റുകളുടെ ഹി‌ഡൻ അജണ്ട ഉണ്ടോ എന്നു സംശയിക്കുന്നതായി മുൻപ് ആറ്റിങ്ങൽ ഡി.വൈ.എസ്.പി പ്രതാപൻ പത്ര സമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

 നടപടിവേണം; കൗൺസിലിംഗ് വിദഗ്ദ്ധർ

സ്കൂൾ കുട്ടികളിലുണ്ടാകുന്ന മാനസിക വൈകല്യങ്ങൾക്ക് കാരണം കഞ്ചാവാണെന്ന് കൗൺസലിംഗിന് വിധേയരാകുന്ന കുട്ടികളിൽ നിന്നും അറിയാൻ കഴിയുന്നത്. അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളെ നിരീക്ഷിക്കുന്നതിലുള്ള ശ്രദ്ധക്കുറവാണ് പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ കാരണമെന്നാണ് കൗൺസിലിംഗ് വിദഗ്ദ്ധർ പറയുന്നത്. യുവ തലമുറയെ മുഴുവനായി ലഹരി പിടിപെടുന്നതിന് മുൻപ് കുട്ടികളിലെ കഞ്ചാവിന്റെ ഉപയോഗത്തെ വേരോടെ പിഴുതുമാറ്റണമെന്നാണ് വിദഗ്ദ്ധർ കുറിപ്പിൽ പറയുന്നത്.

 കഞ്ചാവ് കച്ചവടത്തിൽ കിട്ടുന്ന വൻ ലാഭമാണ് ഇത് കച്ചവടം നടത്താൻ പ്രേരിപ്പിക്കുന്നത്

 ഇത് 500 ചെറിയ പൊതികളാക്കിയാണ് വില്പന്നത്

 ഒരു പൊതിയ്ക്ക് 50 മുതൽ 100 രൂപവരെയാണ് വില ഈടാക്കുന്നത്

 സ്കൂളുകളുടെ പരിസരത്ത് വില്പനയ്ക്കായി സ്കൂളിലെ തന്നെ വിദ്യാർത്ഥികളെയാണ് കരുവാക്കുന്നത്

 ആശങ്കയിൽ അധികൃതർ

ആറ്റിങ്ങൽ മേഖലയിൽ എയ്ഡഡ്, അൺ എയ്ഡഡ്, സർക്കാർ മേഖലകളിൽ പത്തോളം ഹൈസ്കൂൾ ഹയർ സെക്കൻഡറി ക്ലാസുകളുള്ള സ്കൂളുകളുണ്ട്. ഇവിടെയെല്ലാം നിരവധി കഞ്ചാവ് ലോബികൾ പിടിമുറുക്കിയതായാണ് വിവരം. മോബൈൽ ഫോൺവഴിയും വാട്സാപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ വഴിയുമാണ് കച്ചവടം. സോഷ്യൽ നെറ്റ് വർക്കുകളിൽ കഞ്ചാവ് ഉപയോഗിക്കുന്നവരുടെ ഗ്രൂപ്പുകൾ സജീവമാണെന്നും പിടികൂടിയ കുട്ടിയുടെ കൈവശമുണ്ടായിരുന്ന വിലകൂടിയ ഫോണിൽ കഞ്ചാവിന്റെ വിവിധ ഉപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ടായിരുന്നതും ആശങ്ക വളർത്തുകയാണ്.

 രണ്ടു മാസത്തിനുള്ളിൽ ആറ്റിങ്ങലിൽ നടന്ന കഞ്ചാവു വേട്ട

  1. കടയ്ക്കാവൂർ ഭാഗത്ത് ലക്ഷദ്വീപ് കാരന്റെ പക്കൽ നിന്നും 4 കിലോ
  2. ആലംകോട് ഭാഗത്ത് ഒരാളുടെ പക്കൽ നിന്നും 2 കിലോ
  3. ആറ്റിങ്ങൽ ഭാഗത്തുനിന്നും ഓട്ടോയിൽ കൊണ്ടുവന്ന 1കിലോ
  4. കൂടാതെ ചെറിയ അളവിൽ വിവിധ ഭാഗത്തു നിന്നും 3 കിലോ.

പ്രതികരണം

ആറ്റിലിൽ റേഞ്ചിൽ കഞ്ചാവും മയക്കുമരുന്നും വില്പനയ്ക്കെതിരേ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. വിദ്യാർത്ഥികളെ ഈ വിപത്തിൽ നിന്നും രക്ഷിക്കാൻ എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ എല്ലാ ഇടത്തും പരിശോധന നടത്തുകയാണ്. കഞ്ചാവ് കച്ചവടം എവിടെയെങ്കിലും നടക്കുന്നു എന്ന് വിവരം ലഭിച്ചാൽ ഉടൻ അറിയിക്കണം. അറിയിക്കുന്ന ആളിന്റെ വിവരം രഹസ്യമായി സൂക്ഷിക്കുന്നതാണ്.

ആർ.രാജേഷ്, സർക്കിൾ ഇൻസ്പെക്ടർ

എക്സൈസ് ഓഫീസ്, ആറ്റിങ്ങൽ

ഫോൺ: 9400069407