മദ്യം നൽകി പൂസാക്കി കൊന്നു; മരണം സ്ഥിരീകരിച്ചത് നഴ്‌സായ സുനിത

Wednesday 11 December 2019 1:40 AM IST
ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഭർത്താവ്‌ പ്രേംകുമാറിന്റെ കാമുകി സുനിത ബേബിയെ ഉദയംപേരൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ

കൊച്ചി:വിദ്യ വല്ലപ്പോഴും മദ്യം കഴിക്കുമായിരുന്നു. അതിലൂടെയാണ് പ്രേംകുമാർ മരണത്തിലേക്കുള്ള വഴിതുറന്നത്. തിരുവനന്തപുരം പേയാട് ഗ്രാന്റ് ടെക് വില്ലയിൽ വച്ച് സെപ്‌തംബർ 20 ന് രാത്രി പ്രേംകുമാർ സ്നേഹം നടിച്ച് മദ്യം ഒഴിച്ചു നൽകി. സംശയമില്ലാതെ വിദ്യ അകത്താക്കി. ഇവർ പൂസായതോടെ പ്രേംകുമാർ തിരക്കഥ നടപ്പാക്കി.

പുലർച്ചെ മദ്യലഹരിയിൽ കുഴഞ്ഞ വിദ്യയുടെ കഴുത്തിൽ കയർ ചുറ്റി കൊലപ്പെടുത്തി. മുകളിലത്തെ നിലയിൽ ഉണ്ടായിരുന്ന കാമുകി സുനിതയെ മരണം ഉറപ്പാക്കാൻ താഴേക്ക് കൂട്ടിക്കൊണ്ടുവന്നു. നഴ്സിംഗ് സൂപ്രണ്ടായ സുനിത ഹൃദയമിടിപ്പ് നോക്കി മരണം സ്ഥിരീകരിച്ചു. കൊലപാതകം മുൻകൂട്ടി അറിഞ്ഞിരുന്നില്ലെന്ന് സുനിത പൊലീസിനോട് വ്യക്തമാക്കിയിട്ടുണ്ട്.

വിദ്യയുടെ മൃതദേഹം പ്രേംകുമാർ ഒറ്റയ്‌ക്ക് വലിച്ച് ബാത്ത്റൂമിൽ ഒളിപ്പിച്ചു. പിറ്റേന്ന് ഉച്ചയ്‌ക്കാണ് ഇയാളുടെ ഷെവർലെ ബീറ്റ് കാറിൽ കയറ്റി മറവു ചെയ്യാൻ കൊണ്ടുപോയത്. പിന്നിലെ സീറ്റിൽ ഉറങ്ങുന്ന നിലയിൽ വിദ്യയെ ഇരുത്താൻ സുനിതയും സഹായിച്ചു. ആളൊഴിഞ്ഞ വില്ലയായതിനാൽ ഇതൊന്നും ആരുടെയും കണ്ണിൽപ്പെട്ടില്ല. സംശയം തോന്നാതിരിക്കാൻ സുനിത തോളിൽ കൈയിട്ടിരുന്നു. അവളും ഉറക്കം നടിച്ചു.

തിരുനെൽവേലിയിലേക്ക് കാറോടിച്ചത് പ്രേംകുമാറാണ്. അവിടെ മൃതദേഹം ഉപേക്ഷിക്കാൻ ഉപദേശിച്ചത് സ്‌കൂൾ ഒത്തുചേരലിൽ പങ്കെടുത്ത ഒരാളാണെന്ന് പ്രേംകുമാർ മൊഴി നൽകി. ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.

മാസങ്ങൾക്ക് ശേഷം കാർ റെന്റ് എ കാർ ബിസിനസുകാരന് വിറ്റു. കാർ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നിർണായക ഫോറൻസിക് തെളിവുകൾ കാറിൽ നിന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷ.