ക്ഷേത്രത്തിന്റെ ചുവരിൽ ചോരകൊണ്ടെഴുതിയ പേരുകൾ, ആചാരങ്ങൾ തകർക്കാനെന്ന് നാട്ടുകാർ: ഒടുവിൽ പൊലീസിന്റെ കണ്ടെത്തൽ ഇങ്ങനെ
തൃശൂർ: ക്ഷേത്രത്തിന്റെ ചുമരിൽ ചോര കൊണ്ടെഴുതിയ പേരുകൾ കണ്ട് ഞെട്ടി നാട്ടുകാരും പൊലീസും. തൃശൂരിലെ വടക്കേക്കാട് പൊലീസ് സ്റ്റേഷൻ പരിസരത്തുള്ള ഒരു ക്ഷേത്രത്തിന്റെ ചുമരിലാണ് ഏകദേശം പത്ത് ദിവസം മുൻപ് ഇത്തരത്തിൽ ചോരപ്പാടുകൾ കണ്ടെത്തിയത്. ചോരയിൽ എഴുതിയ പേരുകൾ കണ്ടെത്തിയെന്ന വാർത്താ നാട്ടിലാകെ പരന്നതോടെ ഇത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങളും പ്രചരിക്കാൻ ആരംഭിച്ചു.
ക്ഷേത്രത്തിന്റെ ആചാരങ്ങളെ തകർക്കാനായി ആരോ കരുതിക്കൂട്ടി ചെയ്തതാണ് ഇതെന്നായിരുന്നു ഇക്കൂട്ടത്തിലെ പ്രധാന പ്രചാരണം. ഇത്തരത്തിൽ വാർത്തകൾ പുറത്തുവന്നതോടെ ഈ സംഭവം പൊലീസിന് തലവേദനയായി മാറി. നാട്ടിൽ കലാപം ഉണ്ടാകാൻ ഇത് കാരണമാകുമോ എന്നായിരുന്നു പൊലീസിന്റെ ആശങ്ക. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ യഥാർത്ഥ ചിത്രം പൊലീസിന് വ്യക്തമായത്.
ചുവരിൽ ചോരയിലെഴുതിയ പേരുകളുടെ ചുവടുപിടിച്ചാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ നാട്ടിലെ ഒരു പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും പേരുകളാണ് ചുവരിലുള്ളതെന്ന വിവരം ലഭിച്ചു. തുടർന്ന് പൊലീസുകാർ ഇവരുടെ വീടുകളിൽ അന്വേഷണം നടത്തി. ചുവരിലെഴുതിയ പേരിലുള്ള പെൺകുട്ടിയോട് നാട്ടിലെ 18 വയസുകാരനായ ഒരു ചെറുപ്പക്കാരന് പ്രണയം തോന്നിയിരുന്നു.
തുടർന്ന് പെൺകുട്ടിയുടെ ഇഷ്ടം പിടിച്ചുപറ്റാൻ ഇയാളാണ് ക്ഷേത്രചുമരിൽ പേരുകൾ എഴുതിവച്ചത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിക്കാൻ ശ്രമിക്കരുതെന്നും അതിൽ നിന്നും പിന്തിരിയണം എന്നും കുട്ടിയുടെ വീട്ടുകാർ ഇയാളെ പലതവണ താക്കീത് ചെയ്തിരുന്നു.
ഇതിന്റെ വാശിയിലാണ് ചെറുപ്പക്കാരൻ ഇങ്ങനെ പെരുമാറുകയായിരുന്നു.
സ്വന്തം ചോര കൊണ്ടല്ല ഇയാൾ ചുവരിൽ പേരുകൾ എഴുതിയതെന്നും കോഴിയുടെ രക്തമാണ് ചുവരിലുള്ളതെന്നും പൊലീസിന്റെ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഈ വിവരത്തെ പിന്തുടർന്ന് സ്ഥലത്തെ ഇറച്ചിക്കടകളിൽ പൊലീസ് അന്വേഷണം നടത്തി, അപ്പോഴാണ് അടുത്തുള്ള ഇറച്ചിക്കടയിൽ സഹായിയായി കയറിക്കൂടിയ ചെറുപ്പക്കാരനെ കുറിച്ചുള്ള വിവരം ലഭിച്ചത്. കോഴിയുടെ രക്തവും തുണിയും ഉപയോഗിച്ചാണ് ഇയാൾ ചുവരിൽ എഴുതിയതെന്നും വ്യക്തമായി.
ഇതിനായി പാറക്കഷണവും ചെറുപ്പക്കാരൻ ഉപയോഗപ്പെടുത്തിയിരുന്നു. ഏതായാലും സംഭവത്തിന് പിന്നിലെ യാഥാർഥ്യം പുറത്തായതോടെ പൊലീസിന് ആശ്വാസമായിട്ടുണ്ട്. എന്നിരുന്നാലും, നാട്ടിൽ കലാപം ഉണ്ടാക്കാൻ ശ്രമിച്ചതിനും, സ്വകാര്യ മതിൽ കേടുവരുത്താൻ ശ്രമിച്ചതിനും ചെറുപ്പക്കാരനെതിരെ പൊലീസ് കേസുകൾ ചാർജ് ചെയ്തിട്ടുണ്ട്. കലാപമുണ്ടാക്കാൻ ശ്രമിച്ചതിനുള്ള കേസ് ജാമ്യം ലഭിക്കാത്തതാണ്.