സംസ്ഥാനത്ത് 19 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു, എത്ര കടുത്ത ഭീഷണിയും നേരിടാൻ തയ്യാർ: കേന്ദ്രത്തിന്റെ കൊറോണ പാക്കേജിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി

Thursday 26 March 2020 6:23 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒൻപതും, കാസർകോട്ടും മലപ്പുറത്തും മൂന്ന് വീതവും,തൃശൂരിൽ രണ്ട് പേരിലും, ഇടുക്കിയിലും വയനാട്ടിലും ഒന്ന് വീതവും ആൾക്കാരിലാണ് പുതുതായി കൊറോണ ബാധ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 126 ആയി ഉയർന്നിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

അതേസമയം, പത്തനംതിട്ടയിൽ ചികിത്സയിലുണ്ടായിരുന്ന ഒരാളുടെ ഫലം നെഗറ്റീവ് ആയിട്ടുണ്ട്. ഇന്ന് 136 പേർ ആശുപത്രിയിൽ നിരീക്ഷണത്തിൽ പ്രവേശിച്ചിട്ടുമുണ്ട്. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച കൊറോണ പ്രതിനിരോധ പാക്കേജിനെ സ്വാഗതം ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തൊഴിലുറപ്പ് വേതനം കൂട്ടുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കൊറോണ രോഗത്തിന്റെ ഭീഷണി എത്ര കടുത്തതായിരുന്നാൽ കൂടി അതിനെ നേരിടാൻ സർക്കാർ പൂർണ സജ്ജമാണ്. കമ്മ്യൂണിറ്റി കിച്ചണുകൾ ഇന്ന് മുതൽ പ്രവർത്തന സജ്ജമായി. 47 തദ്ദേശ സ്ഥാപനങ്ങളിൽ കമ്മ്യൂണിറ്റി കിച്ചൻ പ്രവർത്തനമാരംഭിച്ചു. റേഷൻ കാർഡില്ലാത്തവർക്കും സൗജന്യ ഭക്ഷ്യധാന്യം ഉറപ്പാക്കും. ആധാർ നമ്പർ പരിശോധിച്ചായിരിക്കും ഇവർക്ക് റേഷൻ നൽകുക. കേന്ദ്രത്തിന്റെ പാക്കേജ് സ്വാഗതാർഹമാണ്. സംസ്ഥാനത്ത് ബേക്കറികൾ തുറക്കാവുന്നതാണ്. മുഖ്യമന്ത്രി പറഞ്ഞു.

അവശ്യ സാധനങ്ങളുടെ വിലക്കയറ്റത്തെ കുറിച്ച് നിരവധി പരാതികൾ ഉണ്ടെന്നും വില കൂട്ടി വിൽക്കുന്നത് ഒരു കാരണവശാലും അനുവദിക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. പരിഹാരമായി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും സാധനങ്ങൾ എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കും. ക്ഷേമ പെൻഷനുകൾ നാളെ മുതൽ നൽകിത്തുടങ്ങും. 22 മുതൽ 40 വരെ പ്രായമുള്ള യുവാക്കളുടെ സന്നദ്ധ സേന രൂപീകരിക്കും. അവർ ത്രിതല പഞ്ചായത്തുകളിൽ പ്രവർത്തിക്കുക. ഇവർക്ക് തിരിച്ചറിയൽ കാർഡുകളും സർക്കാർ നൽകും.സ്വർണ വായ്പാ തിരിച്ചടവിനുള്ള സമയം കൂട്ടിയിട്ടുണ്ട്. സർക്കാരിന്റെ ആവശ്യം ബാങ്കുകൾ അംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി അറിയിച്ചു.

സാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച് നിരവധി പരാതികൾ ഉയർന്നിട്ടുണ്ടെന്നും സർക്കാർ ഇതിനെ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മൊത്തക്കച്ചവടക്കാരുമായി സർക്കാർ ചർച്ച ചെയ്തിട്ടുണ്ട്. മൃഗസംരക്ഷണവും ക്ഷീരവികസനവും അവശ്യസേവനങ്ങളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കൊറോണ രോഗം ബാധിച്ച ശ്രീചിത്രയിൽ ഡോക്ടർ രോഗം മാറി സുഖം പ്രാപിച്ചിട്ടുണ്ട്. ഇദ്ദേഹം ആശുപത്രി വിട്ടിട്ടുണ്ട്. സംസ്ഥാനത്തേക്ക് അവശ്യ സാധനങ്ങളുമായി എത്തുന്ന വാഹനങ്ങളെ കടത്തിവിടും. അതിഥി തൊഴിലാളികളെ താമസ സ്ഥലത്തുനിന്നും ഇറക്കി വിടാൻ അനുവദിക്കില്ല. ഇവർക്ക് താമസം, ഭക്ഷണം, വൈദ്യസഹായം എന്നിവ ഉറപ്പ് വരുത്തണം. മുഖ്യമന്ത്രി വ്യക്തമാക്കി.