ബൈപ്പാസ് റൂട്ടിൽ രണ്ട് ദിവസവും ഡബിൾ ഡ്യൂട്ടി, കൊറോണ ബാധിച്ച് മരിച്ചയാളുടെ മകളുടെ പരിശോധനാഫലം നിർണായകമാകും

Tuesday 31 March 2020 3:22 PM IST

തിരുവനന്തപുരം: കൊറോണ ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൾ അസീസിന്റെ മകളുടെ പരിശോധനഫലം നിർണായകമാകും. കെ.എസ്.ആർ.ടി.സി വികാസ്ഭവൻ ഡിപ്പോയിലെ കണ്ടക്ടറായ ഇവർ അവസാനമായി ഡ്യൂട്ടി നോക്കിയത് ഈ മാസം 17,19 തീയതികളിലായിരുന്നു. രണ്ട് ദിവസവും ഡബിൾ ഡ്യൂട്ടി ആയിരുന്നു ചെയ്തിരുന്നത്.

പരിശോധനയ്ക്കായി മകളുടെ സ്രവം ആരോഗ്യവകുപ്പ് 29ന് എടുത്തിരുന്നു. മകളും അബ്ദുൾ അസീസും ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. കിഴക്കേക്കോട്ടയിൽ നിന്നും ചാക്ക ബൈപാസ് ഇൻഫോസിസ് - ടെക്നോപാർക്ക് - കഴക്കൂട്ടം - വെട്ടു റോഡ് - പോത്തൻകോട് - വെഞ്ഞാറമൂട് ആണ് ഇവർ ഡ്യൂട്ടി നോക്കിയ ബസിന്റെ റൂട്ട്.

നോൺ എ.സി ലോ ഫ്ളോർ ബസായിരുന്നു അത്. ഏറെ തിരക്കുള്ള റൂട്ട് ആയതിനാൽ തന്നെ ഇവരുടെ പരിശോധനാഫലം ആശങ്കയോടെയാണ് അധികൃതർ കാത്തിരിക്കുന്നത്. കെ .എസ് .ആർ. ടി.സി ബസിൽ യാത്ര ചെയ്തവരെയൊക്കെ കണ്ടുപിടിക്കുക ബുദ്ധിമുട്ടായിരിക്കും. വിവരം അറിഞ്ഞതോടെ കിഴക്കേക്കോട്ടയിലെ അടക്കം കെ.എസ്.ആർ.ടി.സി ജീവനക്കാരും ആശങ്കയിലാണ്.