ഐ.ടി.ഐകളെ മികവിന്റെ കേന്ദ്രമാക്കൽ: നടത്തിപ്പ് യൂണിറ്റ് പുന:സംഘടിപ്പിക്കും
തിരുവനന്തപുരം: ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്തെ ഐ.ടി.ഐകളെ മികവിന്റെ കേന്ദ്രങ്ങളായി ഉയർത്താൻ ലക്ഷ്യമിട്ട സ്‌കിൽ സ്ട്രെങ്‌തനിംഗ് ഫോർ ഇൻഡസ്ട്രിയൽ വാല്യു എൻഹാൻസ്‌മെന്റ് എന്ന കേന്ദ്ര പദ്ധതിയുടെ നടത്തിപ്പിന് സ്റ്റേറ്റ് പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് പുനഃസംഘടിപ്പിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി നിലവിലുള്ള അഡിഷണൽ സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, ജൂനിയർ സൂപ്രണ്ട്, ക്ലാർക്ക് എന്നീ തസ്തികകൾക്ക് തുടർച്ചാനുമതി നൽകും. ടെക്നിക്കൽ ഡോമൈൻ എക്സ്‌പേർട്ട് ട്രെയിനിംഗ് മോണിറ്ററിംഗ് ആൻഡ് ഇവാല്യൂവേഷൻ (1), അക്കൗണ്ടന്റ് (1) എന്നീ തസ്തികകൾ സൃഷ്ടിച്ച് പദ്ധതി കാലയളവിലേക്ക് കരാർ നിയമനം നടത്തും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ വിമാനങ്ങൾക്കും ഏവിയേഷൻ ടർബയിൻ ഫ്യൂവലിന്മേലുള്ള നികുതി നിരക്ക് അഞ്ച് ശതമാനത്തിൽ നിന്ന് ഒരു ശതമാനമാക്കി പത്തു വർഷത്തേക്ക് കുറയ്ക്കാനും തീരുമാനിച്ചു. ഇത് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു.