ഇന്ന് രാത്രി ഒമ്പത് മണിക്ക് ലൈറ്റുകൾ അണയ്ക്കുമ്പോൾ സംഭവിക്കുന്നതെന്ത് , മുൻകരുതലുമായി കെ.എസ്.ഇ.ബി
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാജ്യം ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകി ഇന്ന് രാത്രി 9ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം രാജ്യം ഒന്നടങ്കം 9 മിനിറ്റ് ലൈറ്റുകൾ അണച്ച് ദീപം തെളിക്കാൻ പോകുകയാണ്.. ലൈറ്റുകൾ ഓഫ് ചെയ്യുമ്പോൾ വൈദ്യുതി വിതരണത്തിൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതൽ എടുത്തിരിക്കുകയാണ് കെ.എസ്.ഇ.ബി. ഒരേസമയം എല്ലാവരും ലൈറ്റണയ്ക്കുമ്പോൾ പവർ ഗ്രിഡിന്റെ സന്തുലനത്തെ ബാധിക്കുമോയെന്നാണ് ആശങ്ക. എന്നാൽ, എല്ലാവരും വീടുകളിലെ മെയിൻ സ്വിച്ച് ഓഫ് ചെയ്താലേ വൈദ്യുതി വിതരണം ആകെ തകരാറിലാകൂ. കേരളത്തിൽ അങ്ങനെ സംഭവിക്കില്ലെന്ന കണക്കുകൂട്ടലിലാണ് കെ.എസ്.ഇ.ബി.
വൈദ്യുതി ഉപഭോഗത്തിലെ ഏറ്റക്കുറച്ചിൽ അനുസരിച്ച് വിതരണത്തിൽ നിയന്ത്രണം വരുത്താൻ എറണാകുളത്തെ സ്റ്റേറ്റ് ലോഡ് ഡെസ്‌പാച്ച് സെന്ററിന് വൈദ്യുതി ബോർഡ് നിർദേശം നൽകി. ബംഗളൂരുവിലെ സെന്റർ ലോഡ് ഡെസ്‌പാച്ച് സെന്ററുമായി ബന്ധപ്പെട്ട് ഇവർ പ്രവർത്തിക്കും.
ലൈറ്റുകൾ ഒന്നിച്ച് ഓഫ് ചെയ്താൽ 350-400 മെഗാവാട്ട് കുറയുമെന്നാണ് വിലയിരുത്തൽ. 9ന് മുമ്പ് രണ്ട് ജനറേറ്ററുകൾ നിറുത്തി ലോഡ് കുറയ്ക്കും. ലൈറ്റ് വീണ്ടും ഓണാക്കുന്നതിനു മുമ്പ് ഫീഡറുകൾ നിറുത്തി ഉപയോഗം കുറയ്ക്കും.
ലൈറ്റുകൾ ഓഫ് ചെയ്യുമ്പോൾ ുണ്ടാകുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങളും വ്യാജ റിപ്പോർട്ടുകളുമാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രചരിച്ചത്. പെട്ടെന്നുള്ള ഷട്ഡൗണും പിന്നീട് പെട്ടെന്ന് വൈദ്യുതി വരുന്ന സ്ഥിതിയും ഉണ്ടായാൽ രാജ്യത്തിന്റെ മുഴുവൻ ഇലക്ട്രിക്കൽ ഗ്രിഡും തകരാൻ സാധ്യതയുണ്ടെന്ന ആശങ്ക വരെ നിലനിൽക്കുന്നുണ്ട്. എന്നാൽ വൈദ്യുതിയിലെ നാടകീയമായ മാറ്റങ്ങളും ഗ്രിഡിലെ സ്വാധീനവും കൈകാര്യം ചെയ്യുന്നതിനുള്ള വിപുലമായ പദ്ധതി സർക്കാർ മുന്നോട്ട് വച്ചിട്ടുണ്ട്. ഇലക്ട്രിക്കൽ ഉപകരണങ്ങളായ എസി, ഫാനുകൾ, ടിവികൾ, റഫ്രിജറേറ്ററുകൾ എന്നിവ സ്വിച്ച് ഓഫ് ചെയ്യേണ്ടതില്ല. ഗാർഹിക ലൈറ്റുകൾ മാത്രം ഞായറാഴ്ച രാത്രി 9 മുതൽ രാത്രി 9.09 വരെ സ്വിച്ച് ഓഫ് ചെയ്യണമെന്ന് കേന്ദ്രം പിന്നീട് വിശദീകരിച്ചിരുന്നു.
ആശുപത്രികൾ, പൊലീസ് സ്റ്റേഷനുകൾ, നിർമാണ സൗകര്യങ്ങൾ, തെരുവ് വിളക്കുകൾ എന്നിവ ഉൾപ്പെടെ എല്ലാ അവശ്യ സേവനങ്ങളിലുമുള്ള ലൈറ്റുകൾ സ്വിച്ച് ഓഫ് ചെയ്യരുത്.
9 മിനിറ്റ് ലൈറ്റൗട്ട് സമയത്ത് വൈദ്യുതി ആവശ്യകതയിൽ വലിയ ഇടിവുണ്ടാകില്ലെന്ന് ഈ ഘട്ടങ്ങൾ ഉറപ്പാക്കും. ഗ്രിഡ് കൈകാര്യം ചെയ്യുന്നതിനുള്ള സർക്കാർ ഏജൻസിയായ പവർ സിസ്റ്റം ഓപ്പറേഷൻസ് കോർപ്പറേഷൻ രാജ്യത്തെ എല്ലാ ലൈറ്റിങ് ലോഡുകളും മാപ്പ് ചെയ്തു കഴിഞ്ഞു. ഇത് ഏകദേശം 12-13 ജിഗാവാട്ട് ആയിരിക്കുമെന്ന് കണക്കാക്കുന്നു. ഇന്ത്യയിലെ മൊത്തം വൈദ്യുതി ഉപഭോഗം 125-126 ജിഗാവാട്ട് (ഡബ്ല്യുബി) ആണ്.
9 മിനിറ്റ് ലൈറ്റുകൾ- ഔട്ട് സമയത്ത് ആളുകൾ ലൈറ്റുകൾ ഓഫ് ചെയ്യുമ്പോൾ 12-13 ജിഗാവാട്ട് 2-4 മിനിറ്റ് കുറയുകയും ലൈറ്റുകൾ ഓണാക്കുമ്പോൾ 9 മിനിറ്റിനുശേഷം വീണ്ടും വർധിക്കുകയും ചെയ്യും. ലോഡിലും വീണ്ടെടുക്കലിലും ഈ കുത്തനെ കുറയുന്നത് അഭൂതപൂർവമാണെന്ന് ഏജൻസി പറയുന്നു.