ആ ‍"മോട്ടിവേഷണൽ സന്ദേശങ്ങൾ" എന്റെയല്ല,​ വിശദീകരണവുമായി രത്തൻ ടാറ്റ

Saturday 11 April 2020 11:11 PM IST

മുംബയ്: കൊവിഡ് ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതങ്ങളെക്കുറിച്ച് വ്യാപകമായി പ്രചരിച്ച വാക്കുകള്‍ തന്റെേതല്ലെന്ന് വിശദീകരിച്ച് രത്തന്‍ ടാറ്റ. അതു താന്‍ പറഞ്ഞതോ എഴുതിയതോ അല്ലെന്ന് രത്തന്‍ ടാറ്റ ട്വിറ്ററില്‍ കുറിച്ചു. രത്തന്‍ ടാറ്റയുടെ പേരിലുള്ള സന്ദേശം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ടിരുന്നു.

'ഇത് എന്റെ വാക്കുകള്‍ അല്ല. ഞാന്‍ പറഞ്ഞതോ എഴുതിയതോ അല്ല. എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ ഔദ്യോഗിക ചാനലുകളിലൂടെയാണ് അതു ചെയ്യുക. എല്ലാവരും സുരക്ഷിതരായിരിക്കുക'' - രത്തന്‍ ടാറ്റ ട്വീറ്റില്‍ പറഞ്ഞു.

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് സാമ്പത്തിക രംഗത്തുണ്ടായിരിക്കുന്ന പ്രതിസന്ധി എളുപ്പം മറികടക്കുമെന്നും മനുഷ്യന്റെ സ്ഥിരോത്സാഹത്തെക്കുറിച്ചും കൂട്ടായ പ്രയത്‌നത്തെക്കുറിച്ചും അറിയാത്ത 'വിദഗ്ധരാണ്' തകര്‍ച്ച പ്രവചിക്കുന്നതെന്നും ആയിരുന്നു ടാറ്റയുടെ പേരില്‍ പ്രചരിച്ച സന്ദേശം. അങ്ങേറ്റയറ്റം പ്രചോദനം ഉണ്ടാക്കുന്നത് എന്ന വിശേഷണത്തോടെയായിരുന്നു പലരും സന്ദേശം ഷെയര്‍ ചെയ്തത്.