വാടക ഹെലികോപ്ടർ എത്തി, വന്നിറങ്ങിയത് മരുന്നുമായി

Friday 17 April 2020 12:51 AM IST

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥിരം ഉപയോഗത്തിന് ആദ്യമായി വാടകയ്‌ക്കെടുത്ത ഹെലികോപ്ടർ തലസ്ഥാനത്തെത്തി. പൊതു മേഖലാ സ്ഥാപനമായ പവൻഹംസിന്റെ ഈ ഹെലികോപ്ടറിൽ രണ്ട് ക്യാപ്റ്റൻമാരും മൂന്നു എൻജിനിയർമാരും എത്തിയിട്ടുണ്ട്. അത്യാവശ്യഘട്ടങ്ങളിൽ രോഗികളെ എയർ ലിഫ്റ്റ് ചെയ്യാനുള്ള സംവിധാനമടക്കമുള്ള ഹെലികോപ്റ്ററിൽ ഡൽഹിയിൽ നിന്ന് മരുന്നും കൊണ്ടുവന്നു.

ചാക്കയിലെ രാജീവ് ഗാന്ധി ഏവിയേഷൻ അക്കാദമിയിലാണ് ഹെലികോപ്റ്റർ. കമ്പനിയുടെ ഓഫീസ് സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 11 പേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ളതാണ് ഇരട്ടഎൻജിൻ കോപ്റ്റർ. പ്രതിമാസം 20 മണിക്കൂർ പറത്താൻ ഒരു കോടി 44 ലക്ഷം രൂപ വാടക നൽകാമെന്നാണ് കരാർ. ഇതിനെക്കാൾ കുറഞ്ഞ തുകയ്ക്ക് വാടകയ്ക്ക് നൽകാൻ പല കമ്പനികളും തയ്യാറായിട്ടും ഈ കമ്പനിയുമായി കരാറായത് വിവാദമായിരുന്നു. ഒരു മാസത്തെ വാടക മുൻകൂർ നൽകണമെന്ന് കമ്പനി ആവശ്യപ്പെട്ടതിനെ തുടർന്ന് ബഡ്ജറ്റിൽ പൊലീസിന് അനുവദിച്ച തുകയിൽ നിന്ന് ഒന്നരക്കോടി രൂപ കൈമാറിയിരുന്നു.