വയനാട് അവ്യക്തത തുടർന്നു,​ ജനം അണപൊട്ടി

Tuesday 21 April 2020 1:26 AM IST

കൽപ്പറ്റ: ഒാറഞ്ച് ബി സോണിൽപ്പെട്ട വയനാട്ടിലെ എല്ലാ നിരത്തുകളും ഇന്നലെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലെ കൈനാട്ടിയിൽ പോലും ട്രാഫിക് ബ്ളോക്ക് അനുഭവപ്പെട്ടു. ഒറ്റ അക്ക നമ്പറിൽ അവസാനിക്കുന്ന വാഹനങ്ങൾക്കാണ് ഇന്നലെ നിരത്തിലിറങ്ങാൻ അനുവാദം നൽകിയിരുന്നത്. എന്നാൽ,​ അതുതന്നെ ജില്ലയിലെ നിരത്തുകൾക്ക് ഉൾക്കൊള്ളാവുന്നതിലും അധികമായിരുന്നു. ജില്ലയിലെ ധനകാര്യ സ്ഥാപനങ്ങളിൽ വൻ ജനതിരക്കാണ് അനുഭവപ്പെട്ടത്. അതുപോലെ റേഷൻ കടകളിലും. എല്ലാം കൊണ്ടും സാധാരണ പോലെയായിരുന്നു ഇന്നലെ വയനാട്.

വയനാട് ജില്ലയിലെ മുഴുവൻ കടകമ്പോളങ്ങളും തുറന്ന് പ്രവർത്തിക്കാമെന്ന് ജില്ലാ കളക്ടർ ഡോ. അദീല അബ്ദുളള ഞായറാഴ്ച നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്ത് ജില്ലയിലെ മുഴുവൻ വ്യാപാര സ്ഥാനങ്ങളും തുറന്നു പ്രവർത്തിക്കുകയും. ജനം നിരത്തുകളിൽ ഒഴുകിയതോടെ ഇളവില്ലാത്ത കടകൾ മുഴുവൻ പൊലീസിന് അടപ്പിക്കേണ്ടി വന്നു. ഇത് വ്യപാരികളെ ചൊടിപ്പിച്ചു.കടകൾ തുറക്കുന്നത് സംബന്ധിച്ച് തികഞ്ഞ അവ്യക്തതയാണ് ജില്ലയിൽ നിലനിന്നത്.