നോവായി ലോക്ക്ഡൗൺ : ഓഹരികളിൽ കണ്ണീർ

Tuesday 05 May 2020 3:35 AM IST

കൊച്ചി: ലോക്ക്ഡൗൺ മേയ് 17വരെ നീട്ടിയ കേന്ദ്ര തീരുമാനം ഇന്നലെ ഇന്ത്യൻ ഓഹരികളെ കണ്ണീരിലാഴ്‌ത്തി. സെൻസെക്‌സ് 2,002 പോയിന്റിടിഞ്ഞ് (5.94 ശതമാനം) 31,715ലും നിഫ്‌റ്രി 566 പോയിന്റ് (5.74 ശതമാനം) നഷ്‌ടവുമായി 9,293ലുമാണ് വ്യാപാരം പൂർത്തിയാക്കിയത്. ഒരുവേള സെൻസെക്‌സ് 2,085 പോയിന്റ് ഇടിഞ്ഞിരുന്നു.

മുറിവേറ്റ വഴികൾ

1. ലോക്ക്‌ഡൗൺ കേന്ദ്രസർക്കാർ‌ മേയ് 17വരെ നീട്ടി

2. ആഗോള സമ്പദ്‌വ്യവസ്ഥ കൊവിഡ്മൂലം തകർന്നിരിക്കേ വീണ്ടും ആരംഭിച്ച അമേരിക്ക-ചൈന തർക്കം

3. ഇന്ത്യയുടെ മാനുഫാക്‌ചറിംഗ് വളർച്ച മാർച്ചിലെ 51.8ൽ നിന്ന് ഏപ്രിലിൽ 27.4ലേക്ക് ഇടിഞ്ഞത്.

4. കോർപ്പറേറ്ര് കമ്പനികളുടെ മോശം ജനുവരി-മാർച്ച്പാദ പ്രവർത്തനഫലം

5. ആഗോള ഓഹരികളിലെ തളർച്ച

നോവറിഞ്ഞവർ

മാരുതി സുസുക്കി, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ടാറ്റാ സ്‌റ്രീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, വേദാന്ത എന്നിവ കനത്ത നഷ്‌ടം കുറിച്ച പ്രമുഖ ഓഹരികൾ.

₹5.82 ലക്ഷം കോടി

സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് ഇന്നലെ ചോർന്നത് 5.82 ലക്ഷം കോടി രൂപ. മൂല്യം 129.41 ലക്ഷം കോടി രൂപയിൽ നിന്ന് 123.58 ലക്ഷം കോടി രൂപയായി താഴ്ന്നു.

വലിയ വീഴ്ചകൾ

(സെൻസെക്‌സിന്റെ ഏറ്റവും വലിയ ഇടിവുകൾ - പോയിന്റിൽ)

  • മാർച്ച് 23, 2020 : 3,934
  • മാർച്ച് 12, 2020 : 2,919
  • മാർച്ച് 15, 2020 : 2,713
  • മേയ് 04, 2020 : 2,002

₹75.71

ഓഹരികളുടെ തകർച്ച രൂപയ്ക്കും വിനയായി. ഡോളറിനെതിരെ 60 പൈസ ഇടിഞ്ഞ് 75.71ലാണ് വ്യാപാരാന്ത്യം രൂപ.