ആശ്വാസ വാക്കുകൾ, കൊവിഡ് ലക്ഷണങ്ങളില്ലാത്ത പ്രവാസികളെ വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നതിനോട് കേന്ദ്രത്തിന് എതിർപ്പില്ല

Tuesday 05 May 2020 3:12 PM IST

ന്യൂഡൽഹി: കൊവിഡ് ലക്ഷണങ്ങളില്ലാത്ത പ്രവാസികളെ വീടുകളില്‍ നിരീക്ഷണത്തിലാക്കുന്നതിനോട് എതിര്‍പ്പില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രോഗലക്ഷണമുള്ളവരെ ആശുപത്രികളിലോ നിരീക്ഷണ കേന്ദ്രങ്ങളിലോ പാര്‍പ്പിക്കണം. തിരിച്ചെത്തിക്കുന്നവരുടെ എണ്ണം സംസ്ഥാനങ്ങളിലെ സൗകര്യമനുസരിച്ച് തീരുമാനിക്കും. കേരളത്തിലെ കണക്കറിയില്ല. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കാത്തത് ദുരൂഹമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രവാസികളുടെ നിരീക്ഷണത്തിനുള്ള നിര്‍ദേശത്തില്‍ സർക്കാർ നേരത്തെ ഇളവ് തേടിയിരുന്നു.

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്ന പ്രവാസികളുടെ 14 ദിവസത്തെ ക്വാറന്‍റീന്‍ വീടുകളിലും ഹാളുകളിലുമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനായി അഞ്ചുജില്ലകളില്‍ പതിനായിരത്തോളം മുറികള്‍ കണ്ടെത്തി. നിലവില്‍ ഹാളുകളും താമസമില്ലാത്ത വീടുകളും പ്രവാസികളുടെ തന്നെ ഒഴിഞ്ഞവീടുകളുമാണ് ഇതിനായി ഉപയോഗിക്കുക.

എന്നാല്‍ പ്രവാസികള്‍ എത്തുന്നിടത്ത് തന്നെ ക്വാറന്‍റീന്‍ ചെയ്യണമെന്ന കേന്ദ്രമാനദണ്ഡത്തിന് വിരുദ്ധമായിരുന്നു നിര്‍ദേശം. കേന്ദ്രമന്ത്രിയുടെ പ്രതികരണം വന്നതോടെ സംസ്ഥാന സർക്കാരിന് ആശ്വാസമായി.