ഡൽഹിയിൽ നിന്ന് പ്രത്യേക ട്രെയിനിലെത്തിയത് 1045 പേർ
തിരുവനന്തപുരം: ഡൽഹിയിൽ നിന്നുള്ള പ്രത്യേക ട്രെയിനിൽ സംസ്ഥാനത്തെ മൂന്ന് സ്റ്റേഷനുകളിലായെത്തിയത് 1045പേർ. പരിശോധനയിൽ കൊവിഡ് രോഗ ലക്ഷണങ്ങൾ കണ്ടവരുൾപ്പെടെ ഒമ്പത് പേരെ ആശുപത്രികളിലേക്ക് മാറ്റി.കോഴിക്കോട്ട് ഏഴ് പേരെയും,എറണാകുളത്തും തിരുവനന്തപുരത്തും ഒാരോ ആളെയുമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മറ്റുള്ളവരെ കർശന നിരീക്ഷണത്തിനായി അതത് ജില്ലകളിലെ കൊവിഡ് കെയർ സെന്ററുകളിലേക്കും വീടുകളിലേക്കും അയച്ചു
വ്യാഴാഴ്ച രാത്രി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് വിവിധ ജില്ലകളിലെ 286 യാത്രക്കാരാണ് ഇറങ്ങിയത്. കൊവിഡ് രോഗലക്ഷണങ്ങൾ കണ്ടെത്തിയ ഏഴു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ നാലു പേരും കോഴിക്കോട്ടുകാരാണ്. മലപ്പുറം, കാസർകോട്, വയനാട് ജില്ലക്കാരാണ് മറ്റു മൂന്നു പേർ.എറണാകുളത്ത് 411 പേരാണ് ഇറങ്ങിയത് ഇവരിൽ ഒരാളെ നെഞ്ചുവേദനയെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കി
348 യാത്രക്കാരുമായി ഇന്നലെ രാവിലെ 5.15നാണ് പ്രത്യേക ട്രെയിൻ തിരുവനന്തപുരത്തെത്തിയത്.ഇവരിൽ മുംബെയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിയെ ഉയർന്ന പനിയോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും.
.