നാലുദിവസം കൂടി അതിശക്ത മഴ,​ ചുഴലിക്കാറ്റ് ബംഗാൾ തീരത്തേക്ക്

Monday 18 May 2020 11:34 PM IST

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നലെ ആരംഭിച്ച ശക്തമായ കാറ്റും മഴയും നാലു ദിവസംകൂടി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി,തൃശൂർ,പാലക്കാട്,മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ്.

ബംഗാൾ ഉൾക്കടലിലെ ചുഴലികാറ്റ് അതിതീവ്രമായതിനാൽ കേരള തീരത്ത് ജാഗ്രത പാലിക്കണം.

അടുത്ത രണ്ടുദിവസം മത്സ്യ ബന്ധനത്തിന് പോകുന്നത് ദുരന്ത നിവാരണ അതോറിറ്റി വിലക്കി.

ചുഴലിക്കാറ്റ് ബംഗാൾ ഉൾക്കടലിൽ ഒഡീഷയിലെ പാരാദ്വീപിന് 870 കിലോമീറ്റർ തെക്കും പശ്ചിമബംഗാളിന് 1110 കിലോമീറ്റർ തെക്ക് പടിഞ്ഞാറും കേന്ദ്രീകരിച്ചിരിക്കുകയാണ്. ഇതു സൂപ്പർ സൈക്ലോണായി മാറി മണിക്കൂറിൽ 265 കിലോമീറ്റർവരെ വേഗം പ്രാപിക്കാൻ സാധ്യതയുണ്ട്.

ഇന്ന് ഇന്ത്യൻ തീരം തൊടുമെന്നാണ് കരുതുന്നത്. ഒഡിഷ, പശ്ചിമബംഗാൾ തീരങ്ങളിൽ ശക്തയായ മഴയും 200 കിലോമീറ്റർ വേഗത്തിൽ കാറ്റും ഉണ്ടാകാം. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങളിലും കനത്ത മഴയും കാറ്റുമുണ്ടാകും.

ഏതുസാഹചര്യത്തെയും നേരിടാൻ സംസ്ഥാനങ്ങൾ മുന്നൊരുക്കം ആരംഭിച്ചിട്ടുണ്ട്.