ഇടത് സർക്കാർ സമ്പൂർണ്ണ പരാജയം: ചെന്നിത്തല

Tuesday 26 May 2020 12:08 AM IST

തിരുവനന്തപുരം: അധികാരത്തിൽ നാല്വർഷം പൂർത്തിയാക്കുന്ന ഇടതുസർക്കാർ എല്ലാ മേഖലകളിലും പൂർണമായി പരാജയപ്പെട്ടതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

ചെന്നിത്തല രചിച്ച 'ഭരിച്ചു മുടിച്ച 4 വർഷങ്ങൾ' എന്ന പുസ്തകം യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ പ്രകാശനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയും ധൂർത്തും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും മുഖമുദ്രയായി. ധനമന്ത്രി ഡ‌ോ.തോമസ് ഐസക്ക് മുടിയനായ പുത്രനാണെന്നും അദ്ദേഹം പറഞ്ഞു.

ചെന്നിത്തലയുടെ

മറ്റാരോപണങ്ങൾ

 നവകേരള നിർമ്മാണം ഒരിഞ്ചും മുന്നേറിയില്ല

റീബിൽഡ് കേരള പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ചർച്ചകളിലൊതുങ്ങി

ഒരു വൻകിട പദ്ധതിയും നടപ്പാക്കാനായില്ല

കാർഷിക മേഖല തകർന്നു

വ്യവസായമേഖല ആദ്യം ലാഭത്തിലായെങ്കിലും ഇപ്പോൾ നഷ്ടത്തിൽ

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ ചെലവിടാതെ 2120 കോടി

ബഡ്‌ജറ്റ് പാക്കേജുകളുടെ ശവപ്പറമ്പായി

ക്രമസമാധാനനില തകർന്നു,​ ആഭ്യന്തര,​ ഐ.ടി വകുപ്പുകൾ അഴിമതിയുടെ കൂത്തരങ്ങായി

കിഫ്‌ബി അഴിമതിയുടെ കൂടാരം

ആ വെള്ളമങ്ങ് വാങ്ങിവച്ചേക്കാൻ എൽ.ഡി.എഫിനോട് ചെന്നിത്തല

തിരഞ്ഞെടുപ്പ് അടുത്തതോടെ എൽ.ഡി.എഫിന് വേവലാതിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തിൽ എൽ.ഡി.എഫ് തിരഞ്ഞെടുപ്പിനെ നേരിട്ടാൽ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ അനുഭവം ഉണ്ടാകുമെന്ന് ബോദ്ധ്യമുള്ളതിനാലാണ് മറ്റ് കക്ഷികളെ അടർത്തിയെടുക്കാൻ നോക്കുന്നത്. ആ വെള്ളം അവർ വാങ്ങിവച്ചാൽ മതി. യു.ഡി.എഫിലെ എല്ലാ കക്ഷികളും പരസ്പര വിശ്വാസത്തോടെ,​ ഒറ്റക്കെട്ടായി മുന്നോട്ട് പോകും. മുന്നണിയിൽ ഒരു തരത്തിലുള്ള ആശങ്കയുമില്ലെന്നും എന്തെല്ലാം പ്രചാരവേലകൾ നടത്തിയാലും എൽ.ഡി.എഫിന് ക്ളച്ച് പിടിക്കാനാകില്ലെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.