മനുഷ്യന്റെ കൊടും ക്രൂരത,​ ഗർഭിണിയായ ആന കൈതച്ചക്കയിൽ പടക്കം വച്ചതറിയാതെ കഴിച്ചു,​ സ്ഫോടനത്തിൽ വായും തുമ്പിക്കൈയും തകർന്നു,​ ഒടുവിൽ പുഴയിൽ ദാരുണാന്ത്യം

Wednesday 03 June 2020 12:47 PM IST

മലപ്പുറം: ആഹാരത്തിനായി നാട്ടിലിറങ്ങിയതാണ് അവൾ. കാട്ടിലെ തന്റെ വർഗ്ഗത്തിനെപോലെ സ്നേഹമുള്ളവരാണ് മനുഷ്യൻ എന്ന തെറ്റിദ്ധാരണയിൽ. പ്രിയപ്പെട്ട ആഹാര സാധനത്തിൽ പടക്കം തിരുകിവച്ച് അവളെ ചതിച്ചു. കൈതച്ചക്ക തിന്നുന്നതിനിടെ പടക്കം പൊട്ടി വായും തുമ്പിക്കൈയും തകർന്ന അധികം പ്രായമില്ലാത്ത ആ പിടിയാന ആ സമയം ഗർഭിണിയുമായിരുന്നു.

വേദന സഹിക്കാനാകാതെ വിഷമിച്ച അവൾ മുഖത്ത് ഈച്ചയും പുഴുവുമരിക്കാതെയിരിക്കാൻ പുഴയിലിറങ്ങി നിന്നു. വൈകാതെ ആ നിൽപ്പിൽ ജീവൻ വെടിഞ്ഞു. നിലമ്പൂരിലെ സെക്ഷൻ ഫോറസ്റ്റ്ഓഫീസർ മോഹനകൃഷ്ണൻ ഫേസ്ബുക്കിലെഴുതിയ ഹൃദയഭേദകമായ കുറിപ്പിലുണ്ട് അവൾ അനുഭവിച്ച വിഷമങ്ങൾ.

ഒപ്പം അത് നേരിടേണ്ടി വന്ന വനം വകുപ്പിന്റെ വിഷമവും. രണ്ട് താപ്പാനകളെ കൊണ്ടുവന്ന് കരയ്ക്കുകയറ്റി ചികിത്സിക്കാനുള്ള ശ്രമമായിരുന്നെങ്കിലും അവ എത്തിയപ്പോഴേ അവളുടെ ജീവൻ നഷ്ടമായി. താപ്പാനകൾക്ക് വളരെ വേഗം തന്നെ കാര്യം മനസ്സിലായി. പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ അവൾ ഒറ്റയ്ക്കായിരുന്നില്ല എന്ന് ഗദ്ഗദത്തോടെ എന്ന പോലെ പറഞ്ഞു. അപകട മരണം സംഭവിച്ച ആനയോട് മാപ്പ് ചോദിച്ചാണ് മോഹനകൃഷ്ണൻ പോസ്റ്ര് അവസാനിപ്പിക്കുന്നത്.