സംസ്ഥാനത്ത് അന്തർജില്ലാ ബോട്ട് സർവീസുകൾ നാളെ മുതൽ ആരംഭിക്കും

Wednesday 03 June 2020 5:33 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ബസ് സർവീസുകൾ പുനരാരംഭിച്ചതിന് പിന്നാലെ അന്തർ ജില്ലാ ബോട്ട് സർവീസുകൾ നാളെ മുതൽ പുനഃരാരംഭിക്കുന്നതാണെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു. വർദ്ധിപ്പിച്ച ബോട്ട് യാത്രാക്കൂലി കുറച്ച് പഴയ നിരക്ക് പുനഃസ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും യാത്രക്കാരെ അനുവദിക്കുന്നതാണ്. ബോട്ടിൽ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കുന്നതല്ല.

സംസ്ഥാന ജലഗതാഗത വകുപ്പിന് ആകെ 54 ബോട്ടുകളും 5 റെസ്‌ക്യു ബോട്ടുകളുമാണ് ഉള്ളത്. ഇതിൽ വൈക്കം-എറണാകുളം റൂട്ടിലോടുന്ന ബോട്ട് 3 ജില്ലകളെ ബന്ധിപ്പിക്കുന്നതായതുകൊണ്ട് അത് ഇപ്പോൾ സർവ്വീസ് നടത്തുന്നതല്ല. രണ്ട് ജില്ലകളെ ബന്ധിപ്പിച്ചു കൊണ്ട് 11 ബോട്ടുകൾ അന്തർ ജില്ലാ സർവീസുകൾ നടത്തും. ബാക്കി 42 ബോട്ടുകൾ ജില്ലയ്ക്ക് അകത്തു തന്നെ സർവീസ് നടത്തും. ലോക്ഡൗണിന് മുമ്പ് ആകെ 748 സർവീസുകളാണ് നടത്തികൊണ്ടിരുന്നത്. എന്നാൽ യാത്രാസമയം രാവിലെ 5 മണി മുതൽ രാത്രി 9 മണി വരെ ആക്കി പരിമിതപ്പെടുത്തിയിട്ടുള്ളതിനാൽ പതിവ് സർവീസുകളുടെ എണ്ണത്തിൽ കുറവുണ്ടാകും.അന്തർ ജില്ലാ സർവീസുകളായി വൈക്കത്തു നിന്നും 4, മുഹമ്മ-കുമരകം-3, കോട്ടയം-ആലപ്പുഴ-3, കണ്ണൂർ-കാസർകോഡ്- 1 എന്നിങ്ങനെ ബോട്ടുകൾ സർവീസ് നടത്തും.

യാത്രക്കാർ നിർബന്ധമായും മാസ്‌ക് ധരിക്കേണ്ടതും സാനിറ്റൈസർ ഉപയോഗിക്കേണ്ടതുമാണ്. ഹോട്ട് സ്‌പോട്ടുകൾ, കണ്ടെയ്ൻമെന്റ് പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നും യാത്രക്കാരെ കയറ്റുകയോ ഇറക്കുകയോ ചെയ്യില്ല. എല്ലാ സുരക്ഷ നടപടികളും ഉറപ്പുവരുത്താൻ സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.