ആരാധനാലയങ്ങൾ തുറക്കുന്നത് കേന്ദ്രനിർദ്ദേശം അനുസരിച്ച്, ആറടി അകലം പാലിക്കണം, പ്രസാദവിതരണവും തീർത്ഥജലവും പാടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ എട്ടുമുതൽ ആരാധനാലയങ്ങൾ വീണ്ടും തുറക്കുന്നത് കേന്ദ്രനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയിൽ തൊടാൻ പാടില്ല. പ്രസാദവിതരണവും തീർത്ഥജലം തളിക്കലും പാടില്ല. സാമൂഹിക അകലം നിർബന്ധമായും പാലിച്ചിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രോഗപ്പകര്‍ച്ചയുടെ സാധ്യത തടയണം. ഖര ദ്രാവക വസ്‍തുക്കൾ കൂട്ടായി വിതരണം ചെയ്യുന്നത് ഒഴിവാക്കണമെന്ന് തന്നെയാണ് സംസ്ഥാനത്തിന്‍റെയും നിലപാട്. അസുഖബാധിതനായ വ്യക്തി ആരാധനാലയത്തിൽ എത്തിയാല്‍ എങ്ങനെ ചികിത്സ ലഭ്യമാക്കണമെന്ന കേന്ദ്ര മാനദണ്ഡം സംസ്ഥാനത്ത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരാധനാലയങ്ങളുടെ പ്രവർത്തനംഎങ്ങനെ വേണം എന്നത് സംബന്ധിച്ച് മതനേതാക്കളുമായി ചർച്ച നടത്തിയിരുന്നു. 65 വയസിന് മുകളിലുള്ളവർ, ഗർഭിണികൾ, 10 വയസിന് താഴെയുള്ളവർ, മറ്റ് അസുഖങ്ങൾ ഉള്ളവർ എന്നിവർ വീട്ടിൽ കഴിയണമെന്ന കേന്ദ്രനിർദ്ദേശം ഇവിടെയും നടപ്പാക്കും. ആരാധനാലയങ്ങളിലും ആറടി അകലം പാലിക്കണം, ഇവിടെ എത്തുന്നവർ മാസ്ക്ക് ധരിക്കണം, കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം.
ചുമയ്ക്കുമ്പോൾ തൂവാല കൊണ്ട് മുഖം മറയ്ക്കണം. ടിഷ്യു ഉപയോഗിക്കുന്നെങ്കിൽ അത് ശരിയായി നിർമ്മാർജ്ജനം ചെയ്യണം. രോഗലക്ഷണമുള്ളവർ ആരാധനാലയങ്ങളിൽ പ്രവേശിക്കരുത്. ചെരുപ്പുകൾ അകത്ത് കടത്തരുത്. നിശ്ചിത അകലത്തിൽ പ്രത്യേകം സൂക്ഷിക്കണം. ക്യൂ നിൽക്കേണ്ട സ്ഥലം പ്രത്യേകം അടയാളപ്പെടുത്തണം. കയറുന്നതിനും ഇറങ്ങുന്നതിനും വെവ്വേറെ പോയിന്റുകളുണ്ടാവണം. കേന്ദ്രം മുന്നോട്ട് വച്ച ഈ നിബന്ധനകള്‍ ഇവിടെയും നടപ്പിലാക്കണം.
എയർ കണ്ടീഷനുകൾ ഒഴിവാക്കണം. ഉപയോഗിക്കുകയാണെങ്കിൽ 24 മുതൽ 30 വരെ ഡിഗ്രി സെൽഷ്യസിൽ താപനില ക്രമീകരിക്കണം. ഭക്തിഗാനങ്ങളും കീർത്തനങ്ങളും കൂട്ടായി പാടുന്നത് ഒഴിവാക്കി റെക്കോഡ് കേൾപ്പിക്കണം. പായ, വിരിപ്പ് എന്നിവ ആളുകൾ തന്നെ കൊണ്ടുവരണം. അന്നദാനം, ചോറൂണ് എന്നിവ ഒഴിവാക്കണം.