ജില്ലയെ വിടാതെ കൊവിഡ്, നാല് പേർക്ക് കൂടി രോഗം
കോഴിക്കോട്: ജില്ലയിൽ ഇന്നലെ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്ന മൂന്ന് അഴിയൂർ സ്വദേശികൾക്കും ഏറാമല സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 96 ആയി. 44 പേർ രോഗമുക്തി നേടി.
ജില്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്ന കണ്ണൂരിലെ ആറ് എയർ ഇന്ത്യാ ജീവനക്കാരും കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ചികിത്സയിലായിരുന്ന ഫറോക്ക് സ്വദേശിയായ യുവാവും രോഗ മുക്തരായി. രോഗം സ്ഥിരീകരിച്ച അഴിയൂർ സ്വദേശിയായ യുവാവ് 29നാണ് ചെന്നൈയിൽ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിലായത്. തുടർന്ന് സ്രവപരിശോധനയിൽ രോഗം സ്ഥിരീകരിച്ചു. അഴിയൂർ സ്വദേശികളായ മറ്റ് രണ്ട് പേർ 23നാണ് ഗുജറാത്തിൽ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിലായത്. ഏറാമല സ്വദേശി മേയ് 27 ന് ചെന്നൈയിൽ നിന്ന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. നാലു പേരെയും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
ജില്ലയിലെ കൊവിഡ് കണക്കുകൾ
ഇന്നലെ നിരീക്ഷണത്തിലായവർ- 421
ആകെ നിരീക്ഷണത്തിലുള്ളവർ- 7704
നിരീക്ഷണം പൂർത്തിയാക്കിയവർ- 33,935
പുതുതായി ആശുപത്രിയിലായവർ- 31
ആശുപത്രിയിൽ ആരെയുള്ളത്- 136
മെഡിക്കൽ കോളേജിലുള്ളവർ- 100
കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലുള്ളത്- 36
ഇന്നലെ ഡിസ്ചാർജ്ജ് ആയവർ- 26
ഇന്നലെ നിരീക്ഷണത്തിലായ പ്രവാസികൾ- 60
നിരീക്ഷണത്തിലുള്ള ആകെ പ്രവാസികൾ- 3457
ഇതിൽ കൊവിഡ് കെയർ സെന്ററുകളിലുള്ളവർ- 840
വീടുകളിൽ നിരീക്ഷണത്തിലുള്ളത്- 19
നിരീക്ഷണത്തിലുള്ള ഗർഭിണികൾ- 142
ഇന്നലെ പരിശോധനയ്ക്ക് അയച്ച സാമ്പിൾ- 414