പരവൂർ മോഹൻലാലിന് അന്ത്യാഞ്ജലി
പരവൂർ: ഗുരുദേവ ദർശനങ്ങളുടെ പ്രമുഖ പ്രചാരകൻ പരവൂർ ജി. മോഹൻലാൽ ഇനി ഓർമ്മ. രാവിലെ പത്തരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് പരവൂർ കുറുമണ്ടലിലെ വീട്ടിലെത്തിച്ച ഭൗതീകശരീരം കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ പതിനൊന്നരയോടെ സംസ്കരിച്ചു. കൊവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി സംസ്കാര ചടങ്ങിൽ നിന്ന് വിട്ടുനിന്ന നൂറു കണക്കിന് സുഹൃത്തുക്കളും ബന്ധുക്കളും ശ്രീനാരായണീയരും അദ്ദേഹത്തിന് മനസ് കൊണ്ട് യാത്രാ മൊഴി പറഞ്ഞു. മൂത്തമകൻ വിദേശത്തായതിനാൽ ഇളയമകൻ ഗിരീഷ്‌ലാലാണ് കർമ്മങ്ങൾ ചെയ്തത്. ശിവഗിരി പ്രാർത്ഥനാമഠത്തിലെ സ്വാമി കൃഷ്ണാനന്ദ, ജി.എസ്. ജയലാൽ എം.എൽ.എ, മുൻ എം. എൽ. എ എൻ.അനിരുദ്ധൻ, നഗരസഭാ ചെയർമാൻ കെ.പി. കുറുപ്പ്, എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ഗുരുധർമ്മ പ്രചാരണ സംഘം സംസ്ഥാന പ്രസിഡന്റ് എഴുകോൺ രാജ്‌മോഹൻ, സെക്രട്ടറി സ്വാമിനാഥൻ, വൈസ് പ്രസിഡന്റ് ഓടനാവട്ടം ഹരീന്ദ്രൻ, ക്ലാപ്പന സുരേഷ്, നഗരസഭാ കൗൺസിലർമാർ, എസ്.എൻ.ഡി.പി യോഗം ശാഖാ ഭാരവാഹികൾ തുടങ്ങി നിരവധി പേർ വിവിധ സമയങ്ങളിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു.