ശിവഗിരി പദ്ധതി പിൻവലിച്ചത് മലയാളി വികാരം വ്രണപ്പെടുത്തി: എ.കെ. ആന്റണി

Saturday 20 June 2020 12:14 AM IST

തിരുവനന്തപുരം:കേരളീയരുടെ അഭിമാനമായ ശിവഗിരിയുമായി ബന്ധപ്പെട്ട ടൂറിസം സർക്ക്യൂട്ട് പദ്ധതി പ്രഖ്യാപിച്ചശേഷം ഉപേക്ഷിച്ച കേന്ദ്ര സർക്കാർ നടപടി മലയാളികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് എ.കെ. ആന്റണി പറഞ്ഞു. എന്തിനാണ് പദ്ധതി ഉപേക്ഷിച്ചതെന്ന് കേന്ദ്രം വ്യക്തമാക്കണം.

കെ.പി.സി.സി ഒ.ബി.സി വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന ധർമ്മയാത്രയുടെ രണ്ടാം ദിവസത്തെ ഉദ്‌ഘാടനം വിഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുകയായിരുന്നു അദ്ദേഹം.കേന്ദ്രവും കേരളവും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പദ്ധതി ഉപേക്ഷിക്കാൻ കാരണം. രണ്ടു സർക്കാരുകളും ഉത്തരവാദികളാണ്. കെ.പി.സി.സി ഒ.ബി.സി ചെയർമാൻ അഡ്വ.സുമേഷ് അച്യുതന്റെ നേതൃത്വത്തിലാണ് അരുവിപ്പുറം മുതൽ ശിവഗിരി വരെയുള്ള 80 കിലോമീറ്റർ കാൽനടയായി ധർമ്മയാത്ര നടത്തുന്നത്.

സംസ്ഥാന ഭാരവാഹികളായ ബാബുനാസർ, എൻ.രാജേന്ദ്രബാബു, രാജേഷ് സഹദേവൻ, അഡ്വ. ഷിജിൻ ലാൽ, എന്നിവർ ജാഥാംഗങ്ങളാണ്. സംസ്ഥാന ജനറൽ സെക്രട്ടറി ആർ. അജിരാജകുമാർ, ജില്ല ചെയർമാൻ ഷാജിദാസ്, ജില്ലാ ഭാരവാഹികളായ വില്യം ലാൻസി, കെ.രാജൻ, കൂവളശേരി പ്രഭാകരൻ എന്നിവർ സംസാരിച്ചു. ജാഥ ഇന്ന് ശിവഗിരിയിൽ സമാപിക്കും.സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.