ഇനി ഉപദേശമില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് ലോക്‌നാഥ് ബെഹ്റ
തിരുവനന്തപുരം:സംസ്ഥാനത്ത് ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാൽ കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്റ. ഇനി ഉപദേശമില്ലെന്നും പിഴയടക്കം കർശന നടപടിയിലേക്ക് നീങ്ങുകയാണണെന്നും ഡി.ജി.പി വ്യക്തമാക്കി. പൊലീസ് പരിശോധന കടുപ്പിക്കുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും അദ്ദേഹം വ്യക്തമാക്കി.
കടകളിലടക്കം ജീവനക്കാരുടെ എണ്ണത്തിൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് പറഞ്ഞ അദേഹം ഇത് പലയിടത്തും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നും പറഞ്ഞു. ഇക്കാര്യത്തിൽ പൊലീസ് ഇടപെടലുണ്ടാകും. സംസ്ഥാനത്തെ 90 ശതമാനം പൊലീസുകാരെയും കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കുകയാണ് ഇപ്പോൾ. ക്വാറന്റീനിൽ പോയ ഉദ്യോഗസ്ഥരൊഴികെ എല്ലാവരും അതാത് ജില്ലാ പൊലീസ് മേധാവിമാർക്ക് കീഴിൽ റിപ്പോർട്ട് ചെയ്യാനാണ് നിർദേശിച്ചിരിക്കുന്നതെന്നും ബെഹ്‌റ വ്യക്തമാക്കി.
രോഗികളുടെ എണ്ണം കൂടിയതിനാൽ കർശന നിയന്ത്രണങ്ങൾ തിരികെ കൊണ്ട് വരികയാണെന്നും, കണ്ടെയ്ൻമെന്റ് സോണുകളിലടക്കം കർശനമായി നിയന്ത്രണങ്ങൾ നടപ്പാക്കുമെന്നും ഡി.ജി.പി പറഞ്ഞു.