കെ.എസ്.ആർ.ടി.സിയിലെ യാത്രയ്ക്ക് ചെലവേറും

Monday 29 June 2020 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് കൂട്ടുമ്പോൾ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസിൽ പത്ത് കിലോമീറ്ററിനപ്പുറം യാത്ര ചെയ്യുന്നവർക്ക് പ്രൈവറ്രിലേതിനേക്കാൾ കൂടുതൽ യാത്രക്കൂലി നൽകേണ്ടി വരും. ടിക്കറ്ര് ചാർജിനൊപ്പം സെസുകൂടിയുള്ളതിനാലാണ് യാത്രാക്കൂലി കൂടുന്നത്. 15 രൂപയ്ക്ക് മുകളിലുള്ള യാത്രയ്ക്കാണ് സെസ് നൽകേണ്ടത്. നിലിവിൽ ഓർഡിനറിയിൽ 17.5 കിലോമീറ്റർ (ടിക്കറ്ര് കൂലി 16 രൂപ)​ യാത്ര ചെയ്യുമ്പോഴാണ് സെസ് നൽകേണ്ടി വരുന്നത്. എന്നാൽ ഗതാഗത വകുപ്പ് നൽകിയിരിക്കുന്ന പുതിയ ശുപാർശയനുസരിച്ച് 10 കിലോമീറ്ററിനപ്പുറത്തേക്ക് യാത്ര ചെയ്യുമ്പോൾ ടിക്കറ്റ് നിരക്ക് 17 ആകുന്നതുകൊണ്ട് 1 രൂപ പെൻഷൻ സെസ് ചാർജ് കൂടിനൽകേണ്ടിവരും. 20 കിലോമീറ്റർ പിന്നിടുമ്പോൾ സെസായി രണ്ടു രൂപ അധികം നൽകണം. കിലോ മീറ്റിർ കൂടുമ്പോൾ സെസ് ചാർജും വർദ്ധിക്കും. സൂപ്പർ ഫാസ്റ്റ് മുതലുള്ള സ‌ർവീസുകൾക്ക് മിനിമം ചാർജ് മുതൽ സെസ് കൊടുക്കേണ്ടിവരും. അതേസമയം സ്വകാര്യബസുകളിൽ സെസ് നൽകേണ്ട.

പെൻഷൻ സർക്കാർ നൽകും

സെസ് കെ.എസ്.ആർ.ടി.സി പിരിക്കും

തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗതാഗത മന്ത്രിയായിരുന്നപ്പോഴാണ് പെൻഷൻ തുക കണ്ടെത്തുന്നതിനായി സെസ് ഏർപ്പെടുത്തിയത്. അന്ന് 25 കിലോമീറ്റർ ദൂരം സെസ് നൽകാതെ യാത്ര ചെയ്യാമായിരുന്നു.

പിന്നീട് യാത്രക്കൂലി വർദ്ധിപ്പിച്ചപ്പോഴൊക്കെ സെസ് പിരിക്കുന്ന കാര്യത്തിൽ പുനർനിർണയം നടന്നില്ല.

ഈ സർക്കാർ അധികാരത്തിലെത്തിയപ്പോൾ പെൻഷൻ വിതരണം ഗവൺമെന്റിന്റെ ധനസഹായത്തോടെ സഹകരണ ബാങ്കുകൾ വഴിയാക്കിയെങ്കിലും സെസ് നിറുത്തിയില്ല.