സിഡ്‌കോ പാർക്ക്: സംരംഭകരുടെ പ്രശ്നം പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കും
തിരുവനന്തപുരം: സംസ്ഥാന ചെറുകിട വ്യവസായ വികസന കോർപ്പറേഷന് (സിഡ്‌കോ) കീഴിലെ വ്യവസായ പാർക്കുകളിലെ സംരംഭകരുടെ പ്രശ്‌നങ്ങൾ പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. ഡെവലപ്മെന്റ് ഏരിയയിലും പ്ളോട്ടിലും സംരംഭകർക്ക് അനുവദിക്കുന്ന ഭൂമിയുടെ പൂർണ അവകാശം സംബന്ധിച്ച നയരൂപീകരണത്തിന് റവന്യൂ, നിയമ, തദ്ദേശസ്വയംഭരണ വകുപ്പുകളുമായി ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ കാലങ്ങളിൽ വലിയ അഴിമതിയും കെടുകാര്യസ്ഥതയുമാണ് സിഡ്‌കോയിൽ ഉണ്ടായത്. ഇപ്പോഴത്തെ സർക്കാർ സ്ഥാപനത്തെ തിരിച്ചുകൊണ്ടുവരികയാണ്. അതിന് സംരംഭകരുടെ പൂർണ സഹകരണം ആവശ്യമാണെന്നും ചെറുകിട വ്യവസായികളുമായി നടത്തിയ വീഡിയോ കോൺഫറൻസിൽ മന്ത്രി പറഞ്ഞു.
സൂക്ഷ്‌മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്കാണ് കേരളത്തിൽ സാദ്ധ്യത കൂടുതൽ. നിരവധി തൊഴിലവസരങ്ങളും ഈ മേഖലയിൽ സൃഷ്‌ടിക്കാനാകും. ഈ മേഖലയെ ശക്തിപ്പെടുത്താനാണ് ചട്ടങ്ങളിൽ ഭേദഗതി വരുത്തിയതും പുതിയ നിയമം കൊണ്ടുവന്നതും. കേരളം നിക്ഷേപസൗഹൃദമാണ്. അനാവശ്യസമരങ്ങളും ലോക്കൗട്ടുകളും ഇല്ലെന്നും മന്ത്രി പറഞ്ഞു.