അതീവ ജാഗ്രതയിൽ തലസ്ഥാനം; ജില്ലയിൽ രോഗവ്യാപനം ഉണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമമെന്ന് സംശയിക്കുന്നതായി മന്ത്രി

Saturday 04 July 2020 9:17 AM IST

തിരുവനന്തപുരം: സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായവരുടേയും ഉറവിടമറിയാത്ത രോഗികളുടേയും എണ്ണം ഉയരുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് കർശന നിയന്ത്രണം. തിരുവനന്തപുരം ജില്ലയിൽ രോഗവ്യാപനം ഉണ്ടാക്കാൻ ബോധപൂർവ്വമായ ശ്രമമെന്ന് സംശയിക്കുന്നതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അപേക്ഷയും അഭ്യർത്ഥനയും മാത്രമല്ല കൊവിഡ് കാലത്ത് നിയന്ത്രണങ്ങൾ പാലിക്കുന്നതിനുള്ള കർശന നടപടികൾ സർക്കാർ സ്വീരിക്കുകയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അത്യാവശമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി സെക്രട്ടേറിയേറ്റിലേക്കുള്ള പ്രവേശനം ഇന്ന് മുതൽ നിരോധിക്കുമെന്നും അറിയിച്ചു.

കൊവിഡ് സമൂഹവ്യാപന സാദ്ധ്യത കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്ന് മുതൽ നിലവിൽ വരും. വീടിന് പുറത്തിറങ്ങുന്നവർ യാത്രാപാത രേഖപ്പെടുത്തിയ ഡയറി സൂക്ഷിക്കണം എന്നതാണ് പ്രധാന നിർദ്ദേശം. നഗരത്തിലെ തിരക്കേറിയ പച്ചക്കറി,പലവ്യ‍ഞ്ജന ചന്തകൾ ഇനി ആഴ്ചയിൽ നാലു ദിവസമേ പ്രവർത്തിക്കൂ.

നഗരപരിധിയിലെ കടകൾ ഇന്ന് മുതൽ രാത്രി എഴുമണി വരെ മാത്രമേ പ്രവർത്തിക്കാവൂ എന്നാണ് നഗരസഭയുടെ നിർദേശം. പാളയത്തും,ചാലയിലും ഏർപ്പെടുത്തിയതിന് സമാനമായ നിയന്ത്രണം നഗരത്തിലെ എല്ലാ പച്ചക്കറി,പലവ്യഞ്ജന ചന്തകളിലും ഏർപ്പെടുത്തും. ബുധൻ,വ്യാഴം,ഞായർ ദിവസങ്ങളിൽ തിരക്കേറിയ ചന്തകളുടെ പ്രവർത്തനം അനുവദിക്കില്ല.

ഇന്ന് രാവിലെ കൂടുതൽ മേഖലകൾ കണ്ടെയിൻമെന്റ് സോണുകളാക്കി ജില്ലാ കള‌ക്‌ടർ പ്രഖ്യാപിച്ചു. നഗരൂർ ഗ്രാമപഞ്ചായത്തിലെ അഞ്ചാം നമ്പർ വാർഡായ ചെമ്മരുത്തിമുക്ക്, ഒറ്റശേഖരമംഗലം ഗ്രാമ പഞ്ചായത്തിലെ പത്താംനമ്പർ വാർഡായ കുറവര, പാറശാല ഗ്രാമ പഞ്ചായത്തിലെ പതിനെട്ടാം നമ്പർ വാർഡായ വന്യകോട്, പാറശാല ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ ഇഞ്ചിവിള എന്നിവയാണ് പുതുതായി കണ്ടെയിൻമെന്റ് സോണുകളാക്കിയത്.

കൂടാതെ നിലവിൽ കണ്ടെയിൻമെന്റ് സോണുകളായ ആറ്റുകാൽ (വാർഡ് - 70 ), കുരിയാത്തി (വാർഡ് - 73), കളിപ്പാൻ കുളം (വാർഡ് - 69) മണക്കാട് (വാർഡ് - 72), തൃക്കണ്ണാപുരംവാർഡിലെ ടാഗോർ റോഡ് ( വാർഡ് 48), മുട്ടത്തറ വാർഡിലെ (വാർഡ് - 78) പുത്തൻപാലം എന്നിവിടങ്ങൾ ഏഴു ദിവസങ്ങൾ കൂടി കണ്ടെയിൻമെന്റ് സോണുകളായി തുടരും. ഈ പ്രദേശങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ അല്ലാതെ പൊതുജനങ്ങൾ പുറത്തിറങ്ങരുതെന്നും ജില്ലാ കളക്ടർ അറിയിച്ചു.