മദപ്പാടിനിടെ പരിക്കേറ്റ് 18 കിലോ തൂക്കമുളള കൊമ്പ് അടർന്നുവീണു, പ്രസാദിന്റെ സൗന്ദര്യം വീണ്ടെടുക്കാൻ പോംവഴി കണ്ടെത്തി ഡോക്ടർമാർ
തൃശൂർ: മദപ്പാടിനെ തുടർന്ന് പരിക്കേറ്റ് കൊമ്പ് നഷ്ടമായ ആനയെ കൃത്രിമ കൊമ്പ് പിടിച്ച് സുന്ദരനാക്കുന്നു. തളാപ്പ് സുന്ദരേശ്വര ക്ഷേത്രത്തിലെ പ്രസാദ് എന്ന ആനയ്ക്കാണ് ഫൈബർ കൊണ്ടുളള കൃത്രിമ കൊമ്പ് വയ്ക്കാൻ നടപടികൾ തുടങ്ങിയത്.തൃശൂർ ആന ചികിത്സാ കേന്ദ്രത്തിലെ ഡോക്ടർമാരാണ് ഇതിന് നേതൃത്വം നൽകുന്നത്.
ഡോക്ടർമാർ പ്രസാദിനെ പരിശോധിച്ചശേഷം കൊമ്പടർന്നുപോയ ഭാഗത്തുണ്ടായിരുന്ന പഴുപ്പും മറ്റും നീക്കം ചെയ്തു. മുറിവ് പൂർണമായും ഉണങ്ങിയ ശേഷമാവും കൊമ്പ് പിടിപ്പിക്കുക.
2014 ൽ മദപ്പാടിലായപ്പോഴാണ് ആനയുടെ കൊമ്പിന് പരുക്കേറ്റത്. ഇക്കഴിഞ്ഞ മേയ് 18 ന് കൊമ്പ് അടർന്ന് വീഴുകയായിരുന്നു. ഇതിന് പതിനെട്ടുകിലോയിലേറെ ഭാരമുണ്ടായിരുന്നു. അന്ന് ഡോക്ടർമാർ ചികിത്സ നടത്തെയെങ്കിലും കാര്യമുണ്ടായില്ല. തുടർന്നാണ് ഇപ്പോൾ ചികിത്സ നടത്തുന്നത്. അടന്നുവീണ കൊമ്പ് ക്ഷേത്രം അധികൃതർ വനംവകുപ്പിന് കൈമാറി. പുതിയ കൊമ്പ് പിടിപ്പിക്കുന്നതോടെ ആനയ്ക്ക് പഴയ തലയെടുപ്പ് തിരിച്ചുകിട്ടുമെന്നാണ് പ്രതീക്ഷ.