ഐ.ആർ.സി.ടി.സിക്ക് ₹150 കോടി ലാഭം

Tuesday 14 July 2020 3:14 AM IST

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2019-20) അവസാനപാദമായ ജനുവരി-മാർച്ചിൽ ഇന്ത്യൻ റെയിൽവേ കാറ്രറിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐ.ആർ.സി.ടി.സി) 79.3 ശതമാനം വളർച്ചയോടെ 150.6 കോടി രൂപയുടെ ലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ലാഭം 84 കോടി രൂപയായിരുന്നു. അതേസമയം, മൂന്നാംപാദമായ ഒക്‌ടോബർ-ഡിസംബർ പാദവുമായി താരതമ്യം ചെയ്യുമ്പോൾ ലാഭം 26.9 ശതമാനം കുറഞ്ഞിട്ടുണ്ട്. 205.80 കോടി രൂപയുടെ ലാഭം ഡിസംബർപാദത്തിൽ ഐ.ആർ.സി.ടി.സി നേടിയിരുന്നു.

കഴിഞ്ഞപാദത്തിൽ പ്രവർത്തന വരുമാനം 17.9 ശതമാനം വർദ്ധിച്ച് 586.89 കോടി രൂപയായി. 2019 ജനുവരി-മാർച്ചിൽ ലഭിച്ചത് 497.74 കോടി രൂപയായിരുന്നു. ഡിസംബർ പാദത്തിലെ 715.98 കോടി രൂപയെ അപേക്ഷിച്ച് പ്രവർത്തന വരുമാനത്തിലെ ഇടിവ് 18 ശതമാനമാണ്. അതേസമയം, കഴിഞ്ഞപാദത്തിലെ മികച്ച ലാഭത്തിന്റെ പശ്ചാത്തലത്തിൽ ഓഹരി ഉടമകൾക്ക് ഓഹരിയൊന്ന് രണ്ടര രൂപ വീതം ലാഭവിഹിതം കമ്പനി പ്രഖ്യാപിച്ചു. ഇന്നലെ 4.80 ശതമാനം നഷ്‌ടത്തോടെ 1,396.35 രൂപയിലാണ് ബി.എസ്.ഇയിൽ ഐ.ആർ.സി.ടി.സി വ്യാപാരം അവസാനിപ്പിച്ചത്.