കൊതിച്ച് കൊതിച്ചാണ് സിനിമയിലെത്തിയത്, അഭിനയം അത്ര എളുപ്പമല്ല
അഭിനയിക്കണമെന്ന കൊതിയോടെ കാത്തുകാത്തിരുന്ന് സിനിമയിലെത്തിയ ആളാണ് നടി ഐശ്വര്യ ലക്ഷ്മി. ഡോക്ടർ പഠനത്തോടൊപ്പം മോഡലിംഗിലെത്തി അവിടെ നിന്നും മലയാള സിനിമയിലെ മുൻനിര നായികമാരുടെ കൂട്ടത്തിലേക്കായിരുന്നു ഐശ്വര്യയുടെ പിന്നീടുള്ള യാത്ര. വളരെ കുറച്ച് ചിത്രങ്ങളിലാണ് അഭിനയിച്ചതെങ്കിലും ഐശ്വര്യയുടെ വേഷങ്ങളൊക്കെയും ശ്രദ്ധിക്കപ്പെടുന്നവയായിരുന്നു.
അഭിനയം അത്ര എളുപ്പമല്ല
സിനിമയും മെഡിക്കൽ പ്രൊഫഷനും എന്റെ ബാക്ക് അപ്പ് പ്ളാനുകളല്ല. രണ്ടും ഒന്നിച്ച് കൊണ്ടുപോകണമെന്നാണ് ആഗ്രഹം. കാരണം നന്നായി കഷ്ടപ്പെട്ട് പഠിച്ചാണ് ഡോക്ടർ ആയത്. ഫെല്ലോഷിപ്പ് നേടി ഉപരിപഠനം നടത്താനും ആഗ്രഹമുണ്ട്. എം. ബി.ബി.എസിന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആദ്യമായി മോഡലിംഗ് ചെയ്യുന്നത്. അവിടെ നിന്ന് നിവിൻ പോളി ചിത്രം 'ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള" യിലേക്ക് അവസരം കിട്ടി. ആ സിനിമയിൽ അഭിനയിക്കുമ്പോഴും തുടർന്ന് അവസരങ്ങൾ ലഭിക്കുമോ എന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു. പക്ഷേ, മായാനദി ശ്രദ്ധിക്കപ്പെട്ടതോടെ അവസരങ്ങൾ വന്നു. മോഡലിംഗിനെക്കാൾ പ്രയാസമാണ് സിനിമാ അഭിനയം.
ഭാഗ്യവതിയാണ്
എല്ലാ ചെറിയ കാര്യങ്ങൾക്കും ടെൻഷനടിക്കുന്ന കൂട്ടത്തിലാണ് ഞാൻ. പെട്ടെന്ന് കരച്ചിൽ വരുന്ന സ്വഭാവമുണ്ട്. കരയാൻ തോന്നിയാൽ സ്ഥലവും സന്ദർഭവുമൊന്നും നോക്കാറില്ല. അതോടെ ആ സങ്കടം മാറുകയും ചെയ്യും. പിന്നെ അതിനെ കുറിച്ചോർത്ത് ഇരിക്കില്ല. ചെറിയൊരു പനി വന്നാൽ പോലും അമ്മ അടുത്തുവേണം. ഭാഗ്യം കൊണ്ട് വിഷാദം എന്നൊരു അവസ്ഥ ഇതുവരെ വന്നിട്ടില്ല. അതുപോലെ സിനിമയിലെ അവസരങ്ങളെ കുറിച്ച് ഓർത്ത് ടെൻഷൻ അടിക്കാറില്ല. സിനിമ ഒരു പാഷനാണ്. മറ്റൊരു നല്ല പ്രൊഫഷൻ കൈയിലുണ്ട്. അപ്പോൾ പിന്നെ അയ്യോ എനിക്ക് ഇനി സിനിമ കിട്ടിയില്ലെങ്കിൽ എന്തുചെയ്യും എന്നാലോചിക്കേണ്ട കാര്യമില്ലല്ലോ. എനിക്ക് കിട്ടുന്ന കഥാപാത്രങ്ങൾ എന്നെന്നും ഓർമ്മിക്കപ്പെടുന്നതാവണമെന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. ഭക്ഷണം കഴിക്കുന്നതാണ് ജീവിതത്തിൽ ഏറ്റവും സന്തോഷമുള്ള കാര്യങ്ങളിലൊന്ന്. അതിൽ തന്നെ ഡെസേർട്ടുകളോടാണ് കൂടുതൽ പ്രിയം. ചോറ് കുറച്ച് കഴിച്ചാൽ അത്രയും ഐസ്ക്രീമും കേക്കുമൊക്കെ കഴിക്കാമല്ലോയെന്ന് പ്ളാൻ ചെയ്യുന്ന കൂട്ടത്തിലാണ് ഞാൻ. എന്നും വർക്കൗട്ട് ചെയ്യുന്ന നല്ല സ്വഭാവമൊന്നുമില്ല. തടി വച്ചുവെന്ന് ആരെങ്കിലുമൊക്കെ പറഞ്ഞാൽ മാത്രം വർക്കൗട്ട് ചെയ്യും. ഡാൻസ് ചെയ്യാൻ അറിയില്ല. യോഗ അറിയാം പക്ഷേ, ചെയ്യില്ല.