തിരിച്ചുവരണം: പ്രവാസികള്‍ക്ക് ആശ്വാസം നല്‍കുന്ന തീരുമാനവുമായി യു.എ.ഇ

Sunday 26 July 2020 7:31 PM IST

അബുദാബി: പ്രവാസികള്‍ക്ക് തിരികെ മടങ്ങാനുള്ള സമയ പരിധി നീട്ടിയതായി റിപ്പോർട്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവാസികള്‍ക്ക് മടങ്ങി എത്തുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. അതിനൊപ്പം തന്നെ പ്രവാസികളെ തിരികെ എത്തിക്കുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ വന്ദേഭാരത് അഞ്ചാം ഘട്ടത്തിലേക്ക് കടന്നു. ഈ ഘട്ടത്തില്‍ 105 വിമാനങ്ങളാണ് യു.എ.ഇയില്‍ നിന്നും ഇന്ത്യയുടെ വിവിധ നഗരങ്ങളിലേക്ക് എത്തുന്നത്.

നേരത്തെ ഇന്ത്യയും യു.എ.ഇയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരം ജൂലായ് 12 മുതല്‍ 26 വരെ 15 ദിവസത്തേക്കാണ് പ്രവാസികളെ തിരികെ കൊണ്ടു പോകുന്നതിനുള്ള സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിരുന്നത്. ഇത് അനുസരിച്ച് വന്ദേ ഭാരത് ദൗത്യത്തിന് വേണ്ടി സര്‍വീസ് നടത്തിയ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഇവര്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള അനുമതിയും നല്‍കിയിരുന്നു. ഈ ധാരണ അനുസരിച്ചുള്ള കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സര്‍വീസുകള്‍ തുടരുമെന്ന വാര്‍ത്ത വന്നത്. ഷാര്‍ജയില്‍ നിന്നും ദുബായില്‍ നിന്നും 74 വിമാനങ്ങള്‍ വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി ഓഗസ്റ്റ് ഒന്നിനും 15നും ഇടയില്‍ ഷാര്‍ജയില്‍ നിന്നും ദുബായില്‍ നിന്നും 74 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. അബുദാബിയില്‍ നിന്നും അഞ്ചാം ഘട്ടത്തില്‍ 31 വിമാനങ്ങളാണ് സര്‍വീസ് നടത്തുക.

ഇതിനായുള്ള ഔദ്യോഗിക അറിയിപ്പും ഓണ്‍ലൈന്‍ ബുക്കിംഗും വൈകാതെ തന്നെ തുടങ്ങും. യു.എ.ഇയില്‍ ഇന്ന് പുതിയതായി 351 പേര്‍ക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. 554 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം, ഒരു മരണവും യു.എ.ഇയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ യു.എ.ഇയില്‍ രോഗം സ്ഥിരീകരിച്ച ആളുകളുടെ എണ്ണം 58913 ആയി ഉയര്‍ന്നു.