സ്വർണക്കടത്തുകേസ്: ഇടതുബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥന് നാഗ്പൂരിലേക്ക് സ്ഥലംമാറ്റം

Thursday 30 July 2020 12:44 PM IST

കൊച്ചി: സ്വർണക്കടത്തുകേസിൽ ഇടതുബന്ധം ആരോപിക്കപ്പെട്ട കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. കസ്റ്റംസ് ജോയിന്റ് കമ്മിഷണർ അനീഷ് ബി രാജനെയാണ് സ്ഥലം മാറ്റിയത്. നാഗ്പൂരിലേക്കാണ് മാറ്റം. സ്വർണക്കടത്തുകേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.

കസ്റ്റംസ് പിടികൂടിയ സ്വർണമടങ്ങിയ ബാഗ് വിട്ടുകാെടുക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് പറഞ്ഞതാണ് വിവാദമായത്. ഇതാണോ സ്ഥലം മാറ്റത്തിന് കാരണമായതെന്ന് വ്യക്തമല്ല. ഇദ്ദേഹം പറഞ്ഞതിനെക്കുറിച്ച് കേന്ദ്രസർക്കാർ പരിശോധിക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

ഇദ്ദേഹത്തിനെതിരെ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അടക്കമുളളവർ നേരത്തേ രംഗത്തെത്തിയിരുന്നു. അനീഷ് രാജനെ പേരെടുത്ത് പറഞ്ഞാണ് കെ.സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസിനെ സംരക്ഷിക്കാൻ ഉദ്യോഗസ്ഥർ പ്രസ്താവന ഇറക്കുകയാണെന്നായിരുന്നു വിമർശനം. മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന അനീഷ് രാജന്റെ ഫേസ്ബുക്ക് പോസ്റ്റ് സഹിതമായിരുന്നു വിമർശനമുന്നയിച്ചത്.