ഒടുവിൽ ആശ്വാസ വാർത്ത; വിമാന ദുരന്തത്തിൽ കാണാതായ ഹംസയെ കണ്ടെത്തി
കോഴിക്കോട്: കരിപ്പൂർ വിമാന ദുരന്തത്തിനിടെ കാണാതായെന്ന് ബന്ധുക്കൾ പറഞ്ഞ കുറ്റിപ്പുറം സ്വദേശി ചോഴിമഠത്ത് ഹംസയെ കണ്ടെത്തി. ഇദ്ദേഹം കോഴിക്കോട് മിംസ് ആശുപത്രിയിലാണ് ഉള്ളത്. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. ആശുപത്രി അധികൃതർക്ക് വ്യക്തമായി പേര് ചോദിച്ചറിയാൻ കഴിയാത്തതിനാലാണ് ഇദ്ദേഹത്തിന്റെ പേര് ആശുപത്രി പുറത്തിറക്കിയ പട്ടികയിലുണ്ടാവാതെ പോയത്.
ഹംസയെ ആശുപത്രിയിലെത്തിച്ചപ്പോൾ ബോധമുണ്ടായിരുന്നില്ല. ആംബുലൻസിൽ കൊണ്ടുവന്നയാൾ ചോദിച്ച് പറഞ്ഞ പേരാണ് പല ആശുപത്രികളും രേഖപ്പെടുത്തിയത്. സിറാജ് എന്നാണ് ആശുപത്രി അധികൃതർ അദ്ദേഹത്തിന്റെ പേര് എഴുതിയിരുന്നത്. അതുകൊണ്ട് തന്നെ അദ്ദേഹം മിംമ്സിലില്ല എന്ന് കരുതി ബന്ധുക്കൾ മറ്റ് ആശുപത്രികളിലേക്ക് പോയി. രാത്രി മുഴുവൻ ഇദ്ദേഹത്തെ തിരഞ്ഞ് കോഴിക്കോട്ടെയും മലപ്പുറത്തെയും ആശുപത്രികളിൽ ബന്ധുക്കൾ കയറിയിറങ്ങുകയായിരുന്നു.
ഇന്നലെ രാത്രിയിലുടനീളവും ഇന്ന് പകലും ഭീതിയോടെയാണ് ആശുപത്രികൾക്ക് മുന്നിലും വിമാനത്താവളത്തിലും ഇദ്ദേഹത്തിന്റെ ബന്ധുക്കൾ നിന്നിരുന്നത്. ഇന്ന് രാവിലെയായിട്ടും അദ്ദേഹത്തെ കാണാതായപ്പോൾ ജില്ലാ കളക്ടർക്കും മന്ത്രിയോടും ബന്ധുക്കൾ പരാതിയുന്നയിച്ചു. ഇതോടെ വീണ്ടും എല്ലാ ആശുപത്രികളുടെയും പട്ടിക വീണ്ടും പരിശോധിച്ചു. അങ്ങനെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.