ഗവർണറും മുഖ്യമന്ത്രിയും കരിപ്പൂർ സന്ദർശിച്ചു; ദുരന്തത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രത്തോടൊപ്പം സംസ്ഥാനത്തിന്റെയും 10 ലക്ഷം രൂപ നൽകും

Saturday 08 August 2020 1:48 PM IST

കോഴിക്കോട്: കരിപ്പൂർ വിമാനാപകടം നടന്ന സ്ഥലം ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും സന്ദർശിച്ചു. അതീവ ദുഖകരമായ സംഭവമാണ് വിമാന അപകടമെന്ന് ഗവർണർ അഭിപ്രായപ്പെട്ടു. മരണപ്പെട്ടവർക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു. അവിചാരിതമായാണ് ഇത്തരം ദുരന്തമുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ പരിശോധന നടത്തും. നിലവിൽ ഡിജിസിഎ പരിശോധിക്കുന്നുണ്ട്. മരണമടഞ്ഞവരുടെ കുടുംബത്തോടൊപ്പം ദുഖത്തിൽ പങ്കുചേരുന്നതായും മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രത്തോടൊപ്പം സംസ്ഥാനവും 10 ലക്ഷം രൂപ ധനസഹായമേകും. പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സംസ്ഥാനം വഹിക്കും. സാരമായി പരുക്കേറ്റവർക്ക് 2 ലക്ഷം രൂപ ധനസഹായവും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

അപകടം പൊട്ടിത്തെറിയിലെത്താത്തത് ആശ്വാസകരമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.വിമാനത്തിന്റെ ഫ്ളൈ‌റ്റ് ഡേ‌റ്റ ഓപറേറ്ററും രണ്ട് ബ്ളാക്ക് ബോക്‌സും കണ്ടെത്തി. അപകടത്തിൽ രക്ഷാപ്രവർത്തനത്തിനെത്തിയവർ അതിശയകരമായി പ്രവർത്തിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും വകുപ്പുകളും ആശുപത്രികളെയും മ‌റ്റ് സംവിധാനങ്ങളും ജനങ്ങളും വളരെ മികച്ച പ്രവർത്തനമാണ് കാഴ്‌ചവച്ചത്. അതിലൂടെ ഒട്ടേറെ ജീവനുകൾ രക്ഷിക്കാനായി ഈ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത ഏവരെയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.