തലസ്ഥാനം ഗുരുതര പ്രതിസന്ധിയിലേക്ക്: ഇന്ന് തിരുവനന്തപുരത്ത് 434 കൊവിഡ് രോഗികൾ, ആശങ്ക രൂക്ഷമാകുന്നു
തിരുവനന്തപുരം: തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് കൊവിഡ് സാഹചര്യം അതീവ രൂക്ഷമായ നിലയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ജില്ലയിൽ ഇന്ന് മാത്രം 434 പേർക്കാണ് കൊവിഡ് രോഗം വന്നതായി സ്ഥിരീകരിച്ചത്. ഇതിൽ സമ്പർക്കം മൂലം രോഗം വന്നത് 428 പേർക്കാണെന്ന വസ്തുതയും ആശങ്കയേറ്റുന്ന കാര്യമാണ്. ജില്ലയിൽ ഇന്ന് രോഗം മൂലം ഒരാൾ മരണമടഞ്ഞിട്ടുമുണ്ട്.
മുക്കോല സ്വദേശിനിയായ ലിസി സാജന്റെ മരണമാണ് കൊവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇവർക്ക് 55 വയസായിരുന്നു. അതേസമയം, ഇന്ന് തിരുവനന്തപുരത്ത് 197 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. കേരള സർക്കാരിന്റെ കൊവിഡ് ഡാഷ്ബോർഡ് നൽകുന്ന കണക്കുകൾ പ്രകാരം ജില്ലയിൽ രോഗം മൂലം ചികിത്സയിൽ ഇരിക്കുന്നവരുടെ എണ്ണം വീണ്ടും 3500ലേക്കാണ് അടുക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 8000 കടക്കുകയാണ്.
അതേസമയം സംസ്ഥാനത്താകെ ഇന്ന് 1564 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 766 പേര്‍ക്ക് രോഗമുക്തി ഉണ്ടായി. ഇന്ന് 1380 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 98. മറ്റ് ജില്ലകളിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇനി പറയുന്നു. എറണാകുളം 109, കൊല്ലം 73, ആലപ്പുഴ 70, പാലക്കാട് 67, മലപ്പുറം 61, തൃശൂർ 47, വയനാട് 30, കാസർഗോഡ് 28, കണ്ണൂർ 25, ഇടുക്കി 22, കോട്ടയം 17, കോഴിക്കോട് 12, പത്തനംതിട്ട 8.