വീണ്ടും കടന്നുകയറ്റ ശ്രമം, സംഘർഷാവസ്ഥ; ചൈനയെ ചെറുത്ത് ഇന്ത്യ
ന്യൂഡൽഹി: ലഡാക്ക് അതിർത്തിയിൽ നിയന്ത്രണരേഖ മറികടന്ന് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറാനുള്ള അഞ്ഞൂറോളം വരുന്ന ചൈനീസ് പട്ടാളത്തിന്റെ നീക്കം സേന പരാജയപ്പെടുത്തി. പാംഗോംഗ് തടാകത്തിന് തെക്കൻ തീരത്തുകൂടി ടാങ്കുകളുമായി ചൈനീസ് സേനാവ്യൂഹം രാത്രി മറയാക്കിയാണ് നീങ്ങിയത്.
ചുഷൂൽ കുന്നിൻപ്രദേശങ്ങൾ കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ശത്രുനീക്കങ്ങളറിയാൻ ഉതകുന്ന ചുഷൂൽ കുന്നിൻപ്രദേശത്ത് 1962ലെ യുദ്ധകാലം മുതൽ ചൈന അവകാശവാദം ഉന്നയിക്കുന്നുണ്ട്. പട്രോളിംഗ് ശക്തിപ്പെടുത്തി കുന്നിൻമുകളിൽ സ്ഥാനംപിടിച്ചിരുന്ന ഇന്ത്യൻ സേനയ്‌ക്ക് ചൈനീസ് സേനയെ ചെറുക്കാൻ കഴിഞ്ഞു.
ഇതോടെ സംഘർഷാവസ്ഥ രൂപപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സേനയാണ് കടന്നുകയറിയതെന്ന് ചൈനയുടെ വിദേശകാര്യ വക്താവ് ഹുവാ ചുൻയിംഗ് പ്രതികരിച്ചു.
തത്‌സ്ഥിതി തകർക്കാൻ ചൈന ശ്രമിച്ചെന്ന് ഇന്ത്യൻ കരസേന പ്രസ്‌താവനയിറക്കി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം സ്ഥിതിഗതി വിലയിരുത്തി. വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, ചീഫ് ഒഫ് ആർമി സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്ത് തുടങ്ങിയവർ പങ്കെടുത്തു. ചൈനീസ് വിദേശകാര്യ മന്ത്രിയുമായി ചർച്ച നടത്താൻ യോഗം അജിത് ഡോവലിനെ ചുമതലപ്പെടുത്തി. സംഘർഷാവസ്ഥ ഒഴിവാക്കാൻ ചുഷൂലിൽ സൈനിക ഓഫീസർമാർ ചർച്ച തുടങ്ങി.
ചുഷൂൽ മേഖല
# ലഡാക്കിലെ ജനവാസമുള്ള അതിർത്തിഗ്രാമമാണ് ചുഷൂൽ. ഇരുപക്ഷത്തെയും സേനാനേതൃത്വങ്ങൾ സമാധാനചർച്ച നടത്തുന്ന അഞ്ചു കേന്ദ്രങ്ങളിലൊന്ന്
പ്രകോപനം ഇങ്ങനെ
# ആഗസ്റ്റ് 29, 30 തീയതികളിൽ രാത്രിയുടെ മറവിൽ സ്‌പാൻഗൂർ തടാകത്തിന് സമീപത്ത് നിർമ്മിച്ച റോഡിലൂടെ ചൈനീസ് നീക്കം
# ചൈനയുടെ നിരീക്ഷണ കാമറകളിൽപ്പെടാതെ ഇന്ത്യൻ സേന പ്രതികരിച്ചു തുടങ്ങിയതോടെ ചൈനീസ് സേന പിൻവാങ്ങി